Sorry, you need to enable JavaScript to visit this website.

യുവതിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച് സുഹൃത്തും ജീവനൊടുക്കിയതിന് പിന്നില്‍ സാമ്പത്തിക ഇടപാടും

കൊല്ലം- അഞ്ചലില്‍ ഭര്‍തൃമതിയായ യുവതിയെ കിടപ്പുമുറിയില്‍ വലിച്ചുകയറ്റി പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം സുഹൃത്തും തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടും. തടിക്കാട് പൂവണത്തും മൂട്ടില്‍ വീട്ടില്‍ ഉദയകുമാറിന്റെ ഭാര്യ സിബി മോള്‍ (37), തടിക്കാട് പാങ്ങലില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് സിബിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ തീപ്പൊള്ളലേറ്റു മരിച്ചത്. സിബിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ശേഷം ബിജു ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പോലീസ് പറയുന്നു.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ബിജുവുമായി സിബി ഏറെക്കാലമായി സൗഹൃദത്തിലായിരുന്നു. ഇടക്കാലത്ത് സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും പിണങ്ങി. പോലീസില്‍ പരാതിയും ഉണ്ടായിരുന്നു. ബിജുവുമായുള്ള സൗഹൃദത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നതിനാല്‍  ഉദയകുമാറിന്റെ ബന്ധുക്കള്‍ പലരും ഈ കുടുംബവുമായി അകല്‍ച്ചയിലാണ്. രണ്ടു പേരുടെയും  മൃതദേഹങ്ങള്‍ കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്നലെ പുറത്ത് എത്തിച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തി. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഈ സമയം വേലക്കാരി മാത്രമാണ് വീടിന് ഉള്ളില്‍  ഉണ്ടായിരുന്നത്. മക്കള്‍ 13 വയസ്സുകാരായ ഇരട്ടക്കുട്ടികള്‍  വീടിനു പുറത്തു നില്‍ക്കുകയായിരുന്നു.
ബിജുവും സിബിമോളുമായി വഴക്ക് ഉണ്ടാകുന്നത് കേട്ട് വീട്ടുവേലക്കാരി എത്തിയപ്പോഴേക്കും ബിജു, സിബിയെ ബലം പ്രയോഗിച്ചു മുറിയില്‍ അടച്ച് പെട്രോള്‍ ഒഴിച്ചു കത്തിക്കുക ആയിരുന്നുവെന്നു പോലീസ് പറയുന്നു. മുറിയുടെ ജനാലച്ചില്ല് പൊട്ടിച്ചു സിബിയെ രക്ഷിക്കാന്‍ ശ്രമിച്ച മകന്റെ കൈക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിബിയുടെ ഭര്‍ത്താവ് ഉദയകുമാര്‍ വിദേശത്താണ്. രണ്ടുമാസം മുന്‍പാണു വന്നുപോയത്.

 

Latest News