മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍

കൊച്ചി- മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ ശേഷം ഒരു വര്‍ഷത്തോളം ഒളിവില്‍ക്കഴിഞ്ഞ പ്രതി പിടിയില്‍. കോട്ടയം കടനാട് കാരമുള്ളില്‍ ലിജു (53)വിനെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.

അങ്കമാലിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ 392.17 ഗ്രാം മുക്കുപണ്ടം സ്വര്‍ണ്ണമാണെന്ന് വിശ്വസിപ്പിച്ച് 15,31,400 രൂപ കൈപ്പറ്റുകയായിരുന്നു. ആറ് തവണകളായാണ് ആഭരണങ്ങള്‍ പണയം വച്ചത്. തുടര്‍ന്ന് ഒളിവില്‍പ്പോവുകയായിരുന്നു. 

വിവിധ സ്ഥലങ്ങളില്‍ ഒളിച്ചു താമസിച്ച പ്രതിയെ ഹൈദരാബാദില്‍ നിന്നാണ് പിടികൂടിയത്. വേറെയും കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ പി. ലാല്‍ കുമാര്‍, എസ്. ഐ എം. എസ് ബിജീഷ്, സി. പി. ഒമാരായ അജിത് കുമാര്‍, എം. ആര്‍ മിഥുന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Latest News