പീഡനക്കേസില്‍ യുവാവിനു മൂന്നു വര്‍ഷം തടവ് 

നിലമ്പൂര്‍- ലൈംഗിക പീഢന കേസില്‍ യുവാവിനു മൂന്നു വര്‍ഷം തടവും 5000 രൂപ പിഴയടക്കാനും ശിക്ഷ. ഉപ്പട താണിമൂലയിലെ മുണ്ടഞ്ചീര വീട്ടില്‍ ബിനു (49)വിനെയാണ് നിലമ്പൂര്‍ അതിവേഗ കോടതി മൂന്നു വര്‍ഷത്തെ ശിക്ഷ വിധിച്ചത്. 

പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയതിനാണ് ശിക്ഷ. 2022 ജൂലൈ 29നാണ് സംഭവം. പെണ്‍കുട്ടി ചുങ്കത്തറയിലെ റോഡിലൂടെ നടന്നുപോകുമ്പോഴാണ് സംഭവം. എടക്കര പോലീസാണ് കേസ് രജിസ്റ്റര്‍ 
ചെയ്തത്. മൂന്നു വര്‍ഷം സാധാരണ തടവും 5000 രൂപ പിഴ അടക്കുന്നതിനും പിഴ അടക്കാത്ത പക്ഷം ഒരു മാസം അധിക തടവ് അനുഭവിക്കണം.

ഐ. പി. സി വകുപ്പുകളില്‍ പ്രത്യേക ശിക്ഷയില്ല. പ്രതിക്ക് ജാമ്യക്കാര്‍ ഹാജരില്ലാത്തതിനാല്‍ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്ക് അയച്ചു. നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് കെ. പി. ജോയി ആണ് ശിക്ഷ വിധിച്ചത്. എടക്കര പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന അബ്ദുല്‍ മജീദ്, സബ് ഇന്‍സ്പെക്ടറായിരുന്ന കെ. അബൂബക്കര്‍ എന്നിവരാണ് കേസന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമര്‍പ്പിച്ചതും. 

പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലെയ്സണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.

Latest News