Sorry, you need to enable JavaScript to visit this website.

ലീഗിന്റെ മൂന്നാം സീറ്റ്; വിജയിച്ചത് കോൺഗ്രസിന്റെ മുസ്‌ലിം വിരുദ്ധ സമീപനമെന്ന് ഐ.എൻ.എൽ

കോഴിക്കോട് - കോൺഗ്രസ് സംഘടനാപരമായി ശോഷിച്ച് അസ്തിപഞ്ജരമായിട്ടും അർഹതപ്പെട്ട സീറ്റ് വിഹിതം ചോദിച്ചുവാങ്ങാൻ ശേഷിയില്ലാത്ത ലീഗ് നേതൃത്വത്തിന്റെ കൊള്ളരുതായ്മക്കെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം പതഞ്ഞു പൊങ്ങുന്നതായി ഐ.എൻ.എൽ. ലീഗിന് മറ്റൊരു ലോക്‌സഭാ സീറ്റ് കൂടി നൽകിയാൽ സാമുദായിക ധ്രുവീകരണത്തിന് അത് ഇടയായേക്കുമെന്ന കോൺഗ്രസ് ഭീഷണി 1950-കളിലും 60-കളിലും അന്നത്തെ കോൺഗ്രസ് നേതൃത്വം വെച്ചുപുലർത്തിയ മുസ്‌ലിം വിരുദ്ധ സമീപനത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നതിന്റെ തെളിവാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽസെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ അറിയിച്ചു.
 തങ്ങൾക്ക് മൂന്നാമതൊരു ലോക് സഭാ സീറ്റിന് അർഹതയുണ്ടെന്ന ലീഗിൻറ അവകാശവാദവും അത് യു.ഡി.എഫിലുണ്ടാക്കിയ വിവാദവും പലരും പ്രവചിച്ചത് പോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങിയിരിക്കയാണ്. മൂന്നാം ലോക്‌സഭാ സീറ്റ് തരാൻ സാധ്യമല്ല എന്ന് കോൺഗ്രസ് അസന്ദിഗധ്മായി അറിയിച്ച സ്ഥിതിക്ക് കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചർച്ച തൃപ്തികരമാണെന്ന ലീഗ് നേതാക്കളുടെ പ്രസ്താവന, അണികളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. ലീഗണികൾ രോഷാകുലരും ക്ഷുഭിതരുമാണ്. പീന്നീട് വരാൻപോകുന്ന രാജ്യസഭാ സീറ്റ് നൽകുന്ന കാര്യം ആലോചിക്കാമെന്ന ഉറപ്പു മാത്രമാണ് ലീഗിന് നൽകിയതെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
 വിലപേശൽ ശേഷി നഷ്ടപ്പെട്ട ലീഗിന് മേലിലും കോൺഗ്രസിന്റെ അടിമകളായി കഴിയാനാണ് വിധി. ആർജവമുണ്ടെങ്കിൽ കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിച്ച് മുന്നണിയിൽ നിന്ന് പുറത്തുകടന്ന്, പാർട്ടിയുടെയും അത് പ്രതിനിധാനം ചെയ്യുന്ന ജനതയുടെയും ഇസ്സത്ത് ഉയർത്തിപ്പിടക്കാനാണ് ലീഗ് നേതൃത്വം തയ്യാറാവേണ്ടതെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Latest News