അയല്‍ വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: സ്ത്രീകള്‍ മാത്രം താമസിക്കുന്ന അയല്‍വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച യുവാവ് അറസ്റ്റില്‍. തിരുവല്ല മുത്തൂര്‍ ലക്ഷ്മി സദനത്തില്‍ പ്രിനു (30) ആണ് അറസ്റ്റിലായത്. 

സിം കാര്‍ഡുകള്‍ മാറിമാറി ഉപയോഗിച്ച് തമിഴ്‌നാട്ടില്‍ അടക്കം ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.

എറണാകുളത്ത് വിജിലന്‍സ് ഉദ്യോഗസ്ഥനായ സഹോദരി ഭര്‍ത്താവിന്റെ ചങ്ങനാശ്ശേരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. പ്രതിക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയ സഹോദരിയും ഭര്‍ത്താവും കേസില്‍ പ്രതിയാവും.

ഡിസംബര്‍ 16ന് വീട്ടിലെ ഇളയ പെണ്‍കുട്ടി കുളിമുറിയില്‍ കയറിയ സമയത്ത് ഒളിക്യാമറ
അടങ്ങുന്ന പേന വെന്റിലേറ്ററില്‍ വെക്കാന്‍ ശ്രമിച്ചു. ഇതിനിടെ പെന്‍ ക്യാമറ കുളിമുറിക്ക് ഉള്ളിലേക്ക് വീണതോടെയാണ് ഒളിക്യാമറ ഓപ്പറേഷന് ട്വിസ്റ്റ് ഉണ്ടായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍
പേനയ്ക്കുള്ളില്‍ നിന്നും ഒളിക്യാമറയും മെമ്മറി കാര്‍ഡും ലഭിച്ചു. തുടര്‍ന്ന് മെമ്മറി കാര്‍ഡ്
പരിശോധിച്ചപ്പോഴാണ് പ്രിനുവിന്റെ ചിത്രവും മുമ്പ് പകര്‍ത്തിയ ദൃശ്യങ്ങളും ലഭിച്ചത്. ഇതേ തുടര്‍ന്ന് ഗൃഹനാഥന്‍ പോലീസില്‍ പരാതി
നല്‍കുകയായിരുന്നു. പരാതി നല്‍കിയതറിഞ്ഞ് പ്രതി ഒളിവില്‍ പോവുകയായിരുന്നു.

ഡി. വൈ. എസ്. പി അര്‍ഷാദിന്റെ നിര്‍ദ്ദേശപ്രകാരം എസ്. എച്ച്. ഒ. ബി. കെ സുനില്‍ കൃഷ്ണന്‍, എസ്.  ഐ. സി. അലക്‌സ്, സീനിയര്‍ സി. പി. ഒ കെ. ആര്‍ ജയകുമാര്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ മനോജ്, അഖിലേഷ്, അവിനാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Latest News