Sorry, you need to enable JavaScript to visit this website.

ആണ്‍കുട്ടി ജനിക്കാന്‍ എപ്പോള്‍ ശാരീരിക ബന്ധത്തിലേര്‍പ്പടണമെന്ന് കുറിപ്പ് നല്‍കി ഭര്‍തൃവീട്ടുകാര്‍, യുവതി പരാതിയുമായി ഹൈക്കോടതിയില്‍

കൊച്ചി - ആണ്‍കുട്ടി ജനിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കുകയും അതിനായി ഏത് സമയത്ത് ശാരീരിക ബന്ധത്തിലേര്‍പ്പെടണമെന്നും കാട്ടി ഭര്‍തൃവീട്ടുകാര്‍ നല്‍കിയ കുറിപ്പില്‍ നടപടി ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം വിലക്കുന്ന നിയമ പ്രകാരം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും യുവതിയുടെ ഹര്‍ജിയില്‍ പറയുന്നു. കൊല്ലം സ്വദേശി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി.

2012 ലായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയായ കൊല്ലം സ്വദേശിയുടെ വിവാഹം നടന്നത്. വിവാഹ ശേഷം ഭര്‍തൃവീട്ടില്‍ വെച്ച് ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ചേര്‍ന്ന് ഒരു ഇംഗ്ലീഷ് മാസികയിലെ കുറിപ്പ് നല്‍കിയെന്നാണ് യുവതി പറയുന്നത്. നല്ല ആണ്‍കുഞ്ഞ് ജനിക്കാന്‍ ഏത് സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ഇക്കാര്യത്തില്‍ തനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും ദാമ്പത്യജീവിതം തകരാതിരിക്കാന്‍ പ്രതികരിച്ചില്ല. ഭര്‍ത്താവിനൊപ്പം പിന്നീട് ലണ്ടനില്‍പോയ താന്‍ 2014ല്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതേ തുടര്‍ന്ന് വലിയ മാനസിക പീഡനം നേരിടേണ്ടിവന്നെന്നും പെണ്‍കുട്ടിയായതിനാല്‍ ഭര്‍ത്താവ് യാതൊരു ഉത്തരവാദിത്തവും നിര്‍വഹിക്കുന്നില്ലെന്നും ഹര്‍ജിക്കാരി പറയുന്നു. പെണ്‍കുട്ടികള്‍ ജനിക്കുന്നത് ധന നഷ്ടമാണെന്ന് ഭര്‍തൃവീട്ടുകാര്‍ നിരന്തരം പറഞ്ഞതായും യുവതി ആരോപിക്കുന്നു. തന്റെ പരാതി സാമൂഹ്യ കുടുംബ ക്ഷേമ ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍, ഇതുവരെ നടപടി സ്വീകരിച്ചില്ല. ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. ഇക്കാലത്ത് ഇതൊക്കെ സംഭവിക്കുമോയെന്ന് ചോദിച്ച  കോടതി ഹര്‍ജിയില്‍ സര്‍ക്കാറിന്റെ വിശദീകരണം തേടിയിരിക്കുകയാണ്.

Latest News