Sorry, you need to enable JavaScript to visit this website.

മണിപ്പൂരിലെ വിവാദ കോടതിവിധി ഭേദഗതി ചെയ്ത് മണിപ്പൂര്‍ ഹൈക്കോടതി

ഇംഫാല്‍- മണിപ്പൂര്‍ കലാപത്തിന് അടിസ്ഥാന കാരണമായ വിധി ഭേദഗതി ചെയ്ത്  മണിപ്പുര്‍ ഹൈക്കോടതി. മെയ്തേയ് വിഭാഗത്തിന് പട്ടികവര്‍ഗ പദവി (എസ്.ടി) നല്‍കാന്‍ നിര്‍ദേശിക്കുന്ന 2003-ലെ വിധിയിലെ ഭാഗം മണിപ്പുര്‍ ഹൈക്കോടതി റദ്ദാക്കി. മെയ്തേയ് വിഭാഗത്തെ എസ്.ടി. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുന്ന ഖണ്ഡികയാണ് ഹൈക്കോടതി നീക്കം ചെയ്തത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് വിരുദ്ധമായതിനാലാണ് ഈ ഭാഗം നീക്കിയതെന്ന് കോടതി വ്യക്തമാക്കി.

മണിപ്പുരില്‍ മാസങ്ങളോളം നീണ്ട കലാപത്തിന് തിരികൊളുത്തി എന്ന് കരുതപ്പെടുന്ന വിധിയാണ് 2023 മാര്‍ച്ചില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍നിന്ന് പുറത്തുവന്നത്. കലാപത്തില്‍ 200-ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജസ്റ്റിസ് ഗോല്‍മെയ് ഗൈഫുല്‍ഷില്ലുവിന്റെ സിംഗിള്‍ ബെഞ്ചാണ് വിവാദമായ ഭാഗം ബുധനാഴ്ച നീക്കിയത്.

എസ്.ടി. വിഭാഗത്തിന്റെ വര്‍ഗീകരണത്തില്‍ കോടതി ഇടപെടുന്നതിന് നിയമപരമായ പരിമിതികള്‍ ഉണ്ടെന്ന്, 2000 നവംബറിലെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഗൈഫുല്‍ഷില്ലു 19 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കി. ഇത്തരം വിഷയങ്ങളില്‍ കോടതികള്‍ക്ക് തങ്ങളുടെ അധികാരപരിധി മറികടക്കാന്‍ കഴിയില്ലെന്നും കോടതികള്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലെന്നുമാണ് 2000-ത്തിലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ കാതലായ ഭാഗം.

2023 മാര്‍ച്ച് 27-ലെ ഹൈക്കോടതി നിര്‍ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. അതേ വര്‍ഷം മേയ് 17-നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിവാദമായ വിധി സ്റ്റേ ചെയ്തത്. ഹൈക്കോടതിയുടെ നിര്‍ദേശം 'നിന്ദ്യമായതാണ്' എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് തീര്‍ത്തും തെറ്റാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

 

 

Tags

Latest News