Sorry, you need to enable JavaScript to visit this website.

പൊന്ന്യത്തങ്കത്തിന് തുടക്കമായി

തലശ്ശേരി- കേരളത്തിലെ നഷ്ടപ്പെട്ട കലാരൂപങ്ങളെ സംരക്ഷിക്കാനും തിരിച്ച് കൊണ്ടുവരാനും കേരളാ ഫോക്‌ലോര്‍ അക്കാദമിക്ക് സാധിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പ്, കേരള ഫോക് ലോര്‍ അക്കാദമി, കതിരൂര്‍ ഗ്രാമപഞ്ചായത്ത്, പുല്ല്യോടി പാട്യം ഗോപാലന്‍ സ്മാരക വായനശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ പൊന്ന്യം ഏഴരക്കണ്ടത്തില്‍ സംഘടിപ്പിച്ച പൊന്ന്യത്തങ്കം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.

മലയാളിയുടെ മനസിന്റെ ഭാഗമാണ് വടക്കന്‍പാട്ടിലെ കഥാപാത്രങ്ങള്‍. എല്ലാ ആയോധന കലകളുടേയും മാതാവാണ് കളരി. കേരള സംസ്‌കാരത്തിന്റെ ഭാഗമാണത്. അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് പൊന്ന്യത്തങ്കം. ഫോക്‌ലോര്‍ അക്കാദമിക്ക് സാധ്യതകളേറെയാണുള്ളത്. വിദേശ വിനോദ സഞ്ചാരികള്‍ക്ക് കേരളീയ സംസ്‌കാരം പരിചയപ്പെടുത്താന്‍ അക്കാദമിക്ക് കഴിയണം- മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ. എസ് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ മുഖ്യാതിഥിയായി. സമീപഭാവിയില്‍ കളരി മ്യൂസിയവും കളരി അക്കാദമിയും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊന്ന്യത്തങ്കം വര്‍ഷം കഴിയുംതോറും ജനകീയമാവുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.

വ്യവസായ പ്രമുഖന്‍ ഗോകുലം ഗോപാലനെ മന്ത്രി ഗണേഷ് കുമാര്‍ ആദരിച്ചു. കളരിത്തറയില്‍ ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ. എസ് ഉണ്ണികൃഷ്ണന്‍, സെക്രട്ടറി എ. വി അജയകുമാര്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എന്‍. പി വിനോദ് കുമാര്‍ എന്നിവര്‍ തിരി തെളിയിച്ചു. പുതുപ്പണം കെ. പി. സി. ജി. എം. കളരിസംഘത്തിന്റെ കളരി പ്രദര്‍ശനം അരങ്ങേറി.

Latest News