റിയാദില്‍ പൂഴ്ത്തിവെച്ച എട്ട് ടണ്‍ സവാള വിപണിയില്‍ വിറ്റഴിക്കാന്‍ നിര്‍ദേശം

റിയാദ്- റിയാദിലെ ഒരു ഗോഡൗണില്‍ നിന്ന് പിടികൂടിയ എട്ട് ടണ്‍ സവാള വിപണിയില്‍ വില്‍ക്കാന്‍ വാണിജ്യമന്ത്രാലയം സ്ഥാപനത്തിന് നിര്‍ദേശം നല്‍കി. ഈ സവാള വില്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വാണിജ്യമന്ത്രാലയം മേല്‍നോട്ടം വഹിക്കുമെന്ന് മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ഹുസൈന്‍ വ്യക്തമാക്കി.
റിയാദിലെ ഒരു സ്ഥാപനത്തിന്റെ പേരിലുള്ള ഗോഡൗണില്‍ നിന്നാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് വാണിജ്യമന്ത്രാലയം എട്ട് ടണ്‍ സവാള പിടികൂടിയത്. നിലവില്‍ വിപണിയില്‍ സവാളയുടെ ദൗര്‍ലഭ്യമുണ്ട്. ഒരു പാക്കിന് 18 മുതല്‍ 22 വരെ റിയാല്‍ വിലവരുന്നുണ്ട്. നേരത്തെ രണ്ട് മുതല്‍ നാലു റിയാല്‍ വരെയായിരുന്നു വില. ഉല്‍പാദനക്കുറവ് കാരണമാണ് സവാളക്ഷാമമുണ്ടായത്. നേരത്തെ ഉരുളക്കിഴങ്ങിന് വില കൂടിയപ്പോള്‍ കര്‍ഷകര്‍ ഉരുളക്കിഴങ്ങ് കൃഷിയിലേക്ക് വഴിമാറിയതും ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇല്ലാതായതുമാണ് സവാള പ്രതിസന്ധിക്ക് കാരണം.

Tags

Latest News