Sorry, you need to enable JavaScript to visit this website.

ഹനാന് ഉടന്‍ നടക്കാനാവില്ല; ആഴ്ചകളോളം വിശ്രമം വേണ്ടി വരും

കൊച്ചി- കാറപകടത്തില്‍ പരിക്കേറ്റ കോളേജ് വിദ്യാര്‍ഥിനി ഹനാന്‍ ഹമീദിന് ഉടന്‍ നടക്കാനാവില്ല. അടിയന്തര ശസ്ത്രക്രിയ വിജയമാണെങ്കിലും അല്‍പകാലം വിശ്രമം വേണ്ടിവരും. കാലുകളുടെ ചലനശേഷി വീണ്ടുകിട്ടാന്‍ സമയമെടുക്കുമെന്നാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപ്രതിയിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.
തിങ്കളാഴ്ച വൈകിട്ടാണ് ഹനാന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയത്. അപകടത്തില്‍ 12-ാമത് കശേരുവാണ് പൊട്ടിയത്. സര്‍ജറി വിജയമാണെന്നും വലതു കൈയുടേയും രണ്ട് കാലുകളുടേയും ചലനശേഷി വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്നും ശസ്ത്രക്രിയ നടത്തിയ ഡോ. ഹാറൂന്‍ പറഞ്ഞു. നല്ല പരിചരണവും ഫിസിയോതെറാപ്പിയും ലഭിച്ചാല്‍ കുറഞ്ഞ സമയം മതിയാകുമെന്നും ഡോക്ടര്‍ പറഞ്ഞതായി ഹനാന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തി.
കോളേജ് യൂണിഫോമില്‍ മത്സ്യവില്‍പന നടത്തുന്നത് വാര്‍ത്തയായതോടെ ശ്രദ്ധിക്കപ്പെട്ട ഹനാന്‍ കഴിഞ്ഞ ദിവസം വടകരയില്‍നിന്ന് കൊച്ചിയിലേക്ക് വരുമ്പോഴായാരുന്നു അപകടം. കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച അപകടത്തില്‍ ഡ്രൈവര്‍ക്കും നിസ്സാര പരിക്കേറ്റിരുന്നു.
ഏതാനും ദിവസം മുമ്പ് പരിചയപ്പെട്ട പ്രിയ എന്ന കൂട്ടുകാരിയാണ് ആശുപത്രിയില്‍ ഹനാനോടൊപ്പമുള്ളത്. ഡിസ്ചാര്‍ജ് ചെയ്താല്‍ മാഡവനയിലെ വാടക വീട്ടില്‍ എങ്ങനെ തനിച്ച് കഴിയുമെന്ന് ആശുപത്രി അധികൃതര്‍ ചോദിക്കുന്നു. ഹനാന്‍ പഠിക്കുന്ന അല്‍അസ്ഹര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ കെ.എം. മൂസ ആവശ്യമായ പരിചരണം ഏര്‍പ്പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്. ആശുപത്രിയുടെ സഹകരണത്തോടെ ഹാന്റെ ചികിത്സാ ചെലവ് വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Latest News