Sorry, you need to enable JavaScript to visit this website.

യു.പിയിൽ റിട്ടയേർഡ് എസ്.ഐയെ തെരുവിലിട്ട് അടിച്ചുകൊന്നു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ലക്‌നൗ- യു.പിയിൽ റിട്ടയേർഡ് എസ്.ഐയെ തെരുവിലിട്ട് അടിച്ചുകൊന്നു. മൂന്നു പേർ ചേർന്നാണ് എഴുപതുകാരനായ മുൻ പോലീസുകാരൻ അബ്ദുൽ സമദ് ഖാൻ എന്നയാളെ പട്ടിയെ പോലെ അടിച്ചുകൊന്നത്. മൂന്നുപേർ ചേർന്ന് വലിയ വടി ഉപയോഗിച്ച്  ആഞ്ഞടിക്കുമ്പോഴും ഇതുവഴി പോയ ഒരാളും തടയാനെത്തിയില്ല. ചോരയൊലിപ്പിച്ച് റോഡിൽ കിടന്ന അബ്ദുൽ സമദ് ഖാനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കനായില്ല. 
ഇന്നലെ രാവിലെ അലഹബാദിലാണ് സംഭവം. സമീപത്തെ സി.സി.ടി.വിയിലാണ് ക്രൂരതയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.  
സൈക്കിളിൽ പോകുകയായിരുന്ന അബ്ദുൽ സമദ് ഖാനെ ചുവപ്പു വസ്ത്രം ധരിച്ച ഒരാൾ ഓടിയെത്തി വലിയ വടികൊണ്ട് അടിച്ചു താഴെയിടുകയായിരുന്നു. ഇയാൾ തലങ്ങും വിലങ്ങും അടിക്കുന്നതിനിടെ മറ്റു രണ്ടുപേർ കൂടി ഓടിയെത്തി വടി ഉപയോഗിച്ച് അടിച്ചു. ഇതുവഴി ബൈക്കിൽ പോകുകയായിരുന്ന ആരും തിരിഞ്ഞുപോലും നോക്കിയില്ല. രണ്ടു പേർ മതിലിന് പിറകിലിരുന്ന് ഇത് നോക്കുന്നതും നാൽപത് സെക്കന്റുള്ള വീഡിയോയിലുണ്ട്. 
മാരകമായി മുറിവേറ്റ ഖാൻ സമീപത്തുള്ള മതിലിൽ ചാരിയിരുന്നു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ജുനൈദ് എന്നയാളുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ട്. ഭൂമി ബ്രോക്കറായി ഇയാൾ സമദ് ഖാന്റെ പേരിലുള്ള ഭൂമി വാങ്ങാൻ ശ്രമിച്ചിരുന്നു. ഈ മേഖലയിലുള്ള നിരവധി ഭൂമി ഇയാള് കയ്യേറിയിരുന്നു. ഇതിനെതിരെ ഒട്ടേറെ പേർ പരാതി നൽകിയെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. ഇയാൾ ആളുകളെ ഭീഷണിപ്പെടുത്തി ഭൂമി കയ്യേറ്റം തുടരുകയും ചെയ്തു. ബന്ധുക്കൾ തമ്മിലുള്ള ഭൂമി തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 2006-ലാണ് പോലീസിൽനിന്ന് സമദ് ഖാൻ വിരമിച്ചത്.
 

Latest News