കുചേലനില്‍നിന്ന് അവില്‍പൊതി സ്വീകരിച്ച ശ്രീകൃഷ്ണനും അഴിമതിക്കാരനായേനെ; സുപ്രീം കോടതിക്കെതിരെ മോഡി

ലഖ്‌നൗ-ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശ്രീകൃഷ്ണന്‍ കുചേലനില്‍നിന്ന് അവല്‍പ്പൊതി സ്വീകരിച്ചത് ഇന്നായിരുന്നെങ്കില്‍ ഭഗവാനും അഴിമതിക്കാരനാവുമായിരുന്നു. ആരെങ്കിലും ഇക്കാര്യം വിഡിയോ സഹിതം പൊതുതാല്‍പര്യ ഹരജി നല്‍കും. അത് അഴിമതിയാണെന്ന് കോടതി  വിധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യു.പി തലസ്ഥാനമായ ലഖ്‌നൗവില്‍ 10 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിക്കിടെയാണു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്ത് പുതിയ നിക്ഷേപങ്ങള്‍ ഒഴിവാക്കുന്നത് പലപ്പോഴും കാണാമായിരുന്നെങ്കിലും ഇന്ന് അങ്ങനെ സംഭവിക്കുന്നില്ല. ആ ധാരണ തകര്‍ക്കാന്‍ കഴിഞ്ഞു. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ രാജ്യത്തിന്റെ നയ സ്ഥിരതയില്‍ വിശ്വസിക്കുന്നു. അതാണ് ലഖ്‌നൗവിലും പ്രതിഫലിക്കുന്നത്. സ്വാതന്ത്ര്യാന്തരം രാജ്യത്ത് നിലനിന്നിരുന്ന ചിന്താഗതിയാണ് നാം പിന്തുടര്‍ന്നതെങ്കില്‍ ഈ വികസനക്കുതിപ്പ് സാധ്യമാകുമായിരുന്നില്ല. ഇത്തരമൊരു ഇന്ത്യ വാര്‍ത്തെടുക്കാന്‍ പുതിയ ചിന്തയും പുതിയ ദിശാബോധവും ആവശ്യമാണെന്നും മോഡി പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന സ്വരൂപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കി കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. പദ്ധതി ഭരണഘടനാവിരുദ്ധമെന്നും പേരു വെളിപ്പെടുത്താതെയുള്ള സംഭാവനാരീതി, ആരാണ് പാര്‍ട്ടികള്‍ക്കു പണം നല്‍കുന്നതെന്നറിയാന്‍ പൗരര്‍ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.
രാഷ്ട്രീയ സംഭാവനകള്‍ വഴി കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനും സംഭാവനകള്‍ ബാങ്ക് വഴിയാക്കി സുതാര്യത കൊണ്ടുവരാനും ഉദ്ദേശിച്ചുള്ളതാണ് കടപ്പത്ര പദ്ധതിയെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയാണ് ബെഞ്ച് ഏകസ്വരത്തില്‍ വിധി പറഞ്ഞത്.

 

Latest News