സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിച്ചാല്‍ കേരളത്തിന് കടമെടുക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം, പിന്‍വലിക്കില്ലെന്ന് കേരളം

ദല്‍ഹി - സുപ്രീം കോടതിയില്‍ കേരളം നല്‍കിയ ഹര്‍ജി പിന്‍വലിച്ചാല്‍ കേരളത്തിന് 13,600 കോടി വായ്പയെടുക്കാന്‍ കൂടി അനുമതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഹര്‍ജി പിന്‍വലിക്കില്ലെന്നും കേരളത്തിന് അര്‍ഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നും കേരള സര്‍ക്കാര്‍. ഈ വിഷയത്തില്‍ ഇനി ചര്‍ച്ചയില്‍  കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയില്‍ അറിയിച്ചു. കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.  ഇരുപക്ഷത്തില്‍ നിന്നും രാഷ്ട്രീയമല്ല, ഗൗരവകരമായ ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് പിന്‍വലിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടുവെന്നും എങ്കില്‍ മാത്രമേ മറ്റു കാര്യങ്ങള്‍ പരിഗണിക്കാനാകൂ എന്നും കേന്ദ്രം പറഞ്ഞതായി കേരളം കോടതിയില്‍ അറിയിച്ചു. എന്നാല്‍ കേരളം ഉന്നയിക്കുന്നത് മുഴുവന്‍ ശരിയല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ചര്‍ച്ചകള്‍ തുടര്‍ന്നു കൂടെയെന്ന് ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ പറഞ്ഞപ്പോള്‍ ചര്‍ച്ചയ്ക്ക് ഇനി കാര്യമില്ലെന്നും അടിയന്തര ആവശ്യം കണക്കിലെടുക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. തുടര്‍ന്ന് മാര്‍ച്ച് 6,7 തീയതികളില്‍ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി മാറ്റി. വിഷയത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് അറിയിച്ചെങ്കിലും ഇതിനിടെ ചര്‍ച്ചയ്ക്ക് സാധ്യത ഉണ്ടെങ്കില്‍ നോക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

 

Latest News