ദല്‍ഹിയില്‍ മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരൂര്‍- ദല്‍ഹിയില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തിരൂര്‍ സ്വദേശിയെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പെരുന്തല്ലൂര്‍ സ്വദേശി ടാര്‍സെന്‍ എന്നറിയപ്പെടുന്ന വീര്യത്ത്പറമ്പില്‍ സിറാജുദ്ദീനെയാണ് (34) ദല്‍ഹി പോലീസ് തിരൂരിലെത്തി അറസ്റ്റ് ചെയ്തത്. 

ഒക്ടോബറിലാണ് ദല്‍ഹിയില്‍ വച്ച് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. വിദ്യാര്‍ഥിനിയുടെ ജന്‍മദിന പാര്‍ട്ടിയില്‍ വച്ച് സുഹൃത്ത് വഴി പരിചയപ്പെട്ട സിറാജുദ്ദീന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ ഇയാള്‍ തിരൂരിലെ അറിയപ്പെടുന്ന റൗഡിയാണ്.

കഴിഞ്ഞ ദിവസം തിരൂരിലെത്തിയ ദല്‍ഹി പോലീസ് തിരൂര്‍ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതി പരിയാപുരം സ്വദേശി ഹിഷാമിനെ കഴിഞ്ഞ മാസം ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിറാജുദ്ദീനെ തിരൂര്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി ദല്‍ഹിയിലേക്ക് കൊണ്ടുപോയി.

Latest News