കൊച്ചി- കോളേജ് യൂണിഫോമിൽ മത്സ്യവിൽപന നടത്തിയ വാർത്തയിലൂടെ ശ്രദ്ധിക്കപ്പെട്ട ഹനാൻ ഹമീദിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലർച്ചെ കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് കാറിൽ വരുന്നതിനിടെ കൊടുങ്ങല്ലൂർ കോതപറമ്പിനും ചന്തപ്പുരയ്ക്കുമിടെയായിരുന്നു അപകടം. റോഡിന് കുറുക്കു ചാടിയ കാൽനട യാത്രക്കാരനെ രക്ഷപ്പെടുത്താൻ കാർ വെട്ടിച്ചപ്പോൾ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നട്ടെല്ലിനു സാരമായി പരിക്കേറ്റ ഹനാന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് കൊച്ചിയിലെത്തിച്ചത്. ന്യൂറോ തീവ്രപരിചണ വിഭാഗത്തിൽ കഴിയുന്ന ഹനാൻ അപകടനില തരണം ചെയ്തു.
നാദാപുരത്ത് ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഹനാൻ. തന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണറെ കാണാൻ പോകുകയായിരുന്നു താനെന്ന് ഹനാൻ പറഞ്ഞു. ഹനാന്റെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് വിവിധ മേഖലകളിലുള്ളവർ രംഗത്തുണ്ട്. ആശുപത്രിയുടെ സഹകരണത്തോടെ സർക്കാർ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മന്ത്രി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ചികിത്സയെ കുറിച്ച് അന്വേഷിച്ചിരുന്നു.
അതിനിടെ, അപകടത്തിൽ പരിക്കേറ്റ ഹനാനൊപ്പം ഫേസ്ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെട്ട യുവാവിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം വ്യാപകമായി. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെച്ചാണ് കൊടുങ്ങല്ലൂർ മേത്തല സ്വദേശി രാജേഷ് രാമൻ ലൈവ് സംപ്രേഷണം ചെയ്തത്. വേദനകൊണ്ട് പിടയുന്ന ഹനാന്റെ ദൃശ്യങ്ങളാണ് യുവാവ് ലൈവിലൂടെ പുറത്തുവിട്ടത്. സംസാരിക്കാൻ പാടുപെടുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും വിഡിയോയിൽ ഇയാൾ ആവശ്യപ്പെടുന്നുണ്ട്.
സ്വകാര്യ സ്ഥാപനത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലൈവ് നൽകിയത്. അപകടത്തിലായ ഹനാന്റെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങളാണ് ഇതെന്നും ഹനാന്റെ അടുക്കൽ ആദ്യമായി എത്തുന്നത് തങ്ങളാണെന്നും യുവാവ് വിശദീകരിച്ചു. തനിക്ക് ഒരു കാൽ അനക്കാനാകുന്നില്ലെന്ന വസ്തുത കരഞ്ഞുപറയുന്ന ഹനാനെ ദൃശ്യങ്ങളിൽ കാണാം. പ്രാഥമിക ചികിൽസ നടക്കുന്നതിനിടയിലാണ് ഇയാൾ ഹനാനെ സമീപിച്ചത്. ഹനാന് നിസ്സാര പരിക്കുകളേയുള്ളൂവെന്നും പറയുന്നുണ്ട്.