Sorry, you need to enable JavaScript to visit this website.

കമല്‍നാഥിനെ അനുകൂലിക്കുന്ന എം.എല്‍.എമാരും ദല്‍ഹിയില്‍... എവിടെപ്പോയാലും കൂടെപ്പോകുമെന്ന് വിശ്വസ്തര്‍

ഭോപ്പാല്‍- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും മകന്‍ നകുല്‍ നാഥും ഭരണകക്ഷിയായ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ വിശ്വസ്തരായ അര ഡസനോളം മധ്യപ്രദേശ് എംഎല്‍എമാര്‍ ഞായറാഴ്ച ദല്‍ഹിയിലെത്തി.
ഇവരില്‍ മൂന്ന് എംഎല്‍എമാര്‍ ചിന്ദ്വാരയില്‍ നിന്നുള്ളവരാണ്, അതേസമയം മേഖലയില്‍ നിന്നുള്ള മൂന്ന് പേര്‍ ദല്‍ഹിയിലേക്ക് പോകാനൊരുങ്ങുന്നതായി മുതിര്‍ന്ന നേതാവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ചിന്ദ്വാരയില്‍ നിന്ന് ഒമ്പത് തവണ എംപിയും നിലവില്‍ എംഎല്‍എയുമായ നാഥ്, നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട മുന്‍ മുഖ്യമന്ത്രിയാണ്.
ഈ എംഎല്‍എമാര്‍ കോളുകള്‍ക്ക് മറുപടി നല്‍കുന്നില്ല, നാഥിന്റെ വിശ്വസ്തനും മുന്‍ സംസ്ഥാന മന്ത്രിയുമായ ലഖന്‍ ഘന്‍ഗോറിയയും അവരോടൊപ്പം ദല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
നിയമസഭാ തോല്‍വിയെത്തുടര്‍ന്ന് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റിയതില്‍ വേദനയുണ്ടെന്ന് മുന്‍ മധ്യപ്രദേശ് മന്ത്രിയും നാഥിന്റെ വിശ്വസ്തനുമായ ദീപക് സക്‌സേന ചിന്ദ്വാരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ഞങ്ങളുടെ നേതാവിന് എല്ലാ ബഹുമാനവും നല്‍കപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹം എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നും സക്‌സേന പറഞ്ഞു.
കമല്‍നാഥിന്റെ വിശ്വസ്തനായ മുന്‍ സംസ്ഥാന മന്ത്രി വിക്രം വര്‍മ്മ തന്റെ എക്‌സ് പ്രൊഫൈലില്‍ 'ജയ് ശ്രീറാം' എന്ന് എഴുതി. 'ഞാന്‍ കമല്‍നാഥിനെ അനുഗമിക്കും,' മുന്‍ എംപിയായ വര്‍മ ശനിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
കൂറുമാറ്റ നിരോധ നിയമം ബാധകമാകാതിരിക്കാന്‍ 23 എംഎല്‍എമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ കമല്‍നാഥ് ക്യാമ്പില്‍ തുടരുകയാണ്. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 66 സീറ്റുകളാണുള്ളത്. എം.എല്‍.എമാരില്‍ മൂന്നിലൊന്ന് പേരും മാറിയാല്‍ കൂറുമാറ്റ വിരുദ്ധ നിയമം ബാധകമാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി അഭിഭാഷകന്‍ രാകേഷ് പാണ്ഡെ പിടിഐയോട് പറഞ്ഞു.

 

 

Latest News