പാലക്കാട്- പട്ടുസാരിയുടുത്ത് ആഭരണങ്ങളണിഞ്ഞ് മുല്ലപ്പൂ ചാർത്തി നവവധുവായി പ്രിയ വന്നിറങ്ങുമ്പോൾ മാധ്യമപ്പടയും എം.എൽ.എയും അടക്കം നിരവധി പേർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കഞ്ചിക്കോട് അപ്നാ ഘറിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലേക്ക് വധുവായി പ്രിയ എത്തിയത്. ജീവിതത്തിലെ സമ്പാദ്യങ്ങളത്രയും കനത്ത മഴയിൽ ഒലിച്ചുപോയ ഒരു പെൺകുട്ടിയെ ജീവിതത്തിലേക്ക് ഓട്ടോ ഡ്രൈവറായ സെൽവരാജെന്ന യുവാവ് കൈപിടിച്ചുയർത്തുന്ന ധന്യ മുഹൂർത്തത്തിന് നിറഞ്ഞ കൈയടികളോടെയാണ് ചുറ്റും നിന്നവർ സാക്ഷ്യം വഹിച്ചത്.
കല്ലേപ്പുള്ളി വെള്ളോലിപ്പറമ്പിൽ പരേതനായ വേലായുധന്റെയും ദേവുവിന്റെയും മകനായ സെൽവരാജും തോണിപ്പാളയം അംബികാപുരം കോളനിയിലെ മണികണ്ഠന്റെയും ദേവിയുടെയും മകളായ പ്രിയയും തമ്മിലുള്ള വിവാഹം സെപ്റ്റംബർ മൂന്നിന് നടത്താൻ മാസങ്ങൾക്കു മുമ്പേ തീരുമാനിച്ചിരുന്നു. തോണിപ്പാളയത്തെ വാടക വീട്ടിൽ വെള്ളം കയറി എല്ലാം നശിച്ചപ്പോൾ ഇനി പ്രതീക്ഷിക്കാനൊന്നുമില്ലായെന്നു കരുതിയ പെൺകുട്ടിക്കും കുടുംബത്തിനും താങ്ങായത് വരൻ സെൽവരാജിന്റെ നിശ്ചയദാർഢ്യമാണ്. മുൻകൂട്ടി നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താമെന്ന് സെൽവരാജും കുടുംബവും സമ്മതം അറിയിച്ചതോടെ എങ്ങനെ നടത്തുമെന്നതായി അടുത്ത ആശങ്ക. അഞ്ചു മക്കളിൽ മൂന്നാമത്തെയാളാണ് പ്രിയ. മൂത്ത സഹോദരിമാർ വിവാഹിതരായി. ഇളയവർ സ്കൂൾ വിദ്യാർഥികളാണ്. കല്യാണത്തിനായി സ്വരുക്കൂട്ടിയ സ്വർണവും വസ്ത്രങ്ങളുമടക്കം പ്രളയം കവർന്നെടുത്തതോടെ ഒരു മാസമായി ക്യാമ്പിലാണ് മണികണ്ഠനും മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. എന്നാൽ വിവിധ വകുപ്പുകളും കുടുംബശ്രീയും സുമനസുകളും സംഘടനകളും ഒന്നുചേർന്നതോടെ അപ്നാ ഘർ കല്യാണ വീടായി മാറി.
വിവാഹത്തിന് തലേന്നു തന്നെ പെൺകുട്ടിക്ക് വേണ്ട പട്ടുസാരിയും പാത്രങ്ങളും ഗവ. മോയൻ എൽ.പി. സ്കൂൾ പ്രധാന അധ്യാപിക മണിയമ്മ അപ്ന ഘറിൽ എത്തിച്ചു. കമ്മൽ നൽകിയത് എസ്.ഐ എ.പ്രതാപന്റെ നേതൃത്വത്തിലുള്ള പോലീസുകാരാണ്. തലേന്ന് കുടുംബശ്രീക്കാരുടെ നേതൃത്വത്തിൽ മൈലാഞ്ചി കല്യാണം നടത്തി. തൊഴിൽ വകുപ്പ് ജീവനക്കാരും വ്യവസായികളും ചേർന്ന് 50,000 രൂപ വിവാഹ സമ്മാനമായി നൽകി. വിവാഹ ശേഷം അപ്നാ ഘറിൽ ചെറിയൊരു ചായ സൽക്കാരവും ഏർപ്പെടുത്തി. കിൻഫ്ര കലക്ഷൻ സെന്ററിലെ ഉദ്യോഗസ്ഥരും വളണ്ടിയർമാരും വധുവിന് വസ്ത്രങ്ങളും നൽകി. കൈവിട്ടു പോയ സ്വപ്നങ്ങൾ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് നിറചിരിയോടെ പ്രിയ മടങ്ങിയത്.