വീണാ വിജയനില്‍ നിന്നും ഈ ആഴ്ച  തന്നെ മൊഴിയെടുക്കാന്‍ നീക്കം

തിരുവനന്തപുരം-എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്ന വിധിയില്‍ എക്സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെ, വീണാ വിജയനില്‍ നിന്നും ഉടന്‍ തന്നെ മൊഴിയെടുക്കാന്‍ നീക്കം. ഇതിനായി ഈ ആഴ്ച തന്നെ നോട്ടീസ് നല്‍കും. നേരത്തെ സിഎംആര്‍എല്ലിഎല്‍ നിന്നും കെഎസ്ഐഡിസിയില്‍ നിന്നും അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങള്‍ തേടിയിരുന്നു. അന്വേഷണം റദ്ദാക്കാന്‍ നടത്തിയ നീക്കവും, അതിന് കോടതിയില്‍ നിന്ന് നേരിട്ട തിരിച്ചടിയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിംഗിള്‍ ബഞ്ച് ഹര്‍ജി തള്ളിയതോടെ എക്സാലോജിക്ക് കര്‍ണാടക ഹൈക്കോടതിയില്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുമെന്നും സൂചനയുണ്ട്.
അതിശയകരമായ പിന്തുണയും അത്ഭുതമുണ്ടാക്കുന്ന നിലപാടുമായിരുന്നു മാസപ്പടി വിവാദത്തില്‍ സിപിഎം മുഖ്യമന്ത്രിക്കും മകള്‍ക്കും നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഇടത് സര്‍ക്കാരിനും എതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ വേട്ടയാടലായാണ് കേസിനെ പാര്‍ട്ടി ഇത്രനാളും വിശദീകരിച്ചതും. കെഎസ്ഐഡിസിക്ക് പിന്നാലെ എക്സാലോജിക്കിനും ഹൈക്കോടതിയില്‍ നിന്നേറ്റ തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക് ശേഷം പാര്‍ട്ടി പക്ഷെ നില ഭദ്രമാക്കുകയാണ്. ചോദ്യം ചെയ്യലടക്കമുള്ള തുടര്‍ നടപടികളിലേക്ക് എസ്എഫ്ഐഒ കടന്നാല്‍ അത് തെരഞ്ഞെടുപ്പ് കാലത്ത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ബോധ്യത്തിലാണ് ഇത്. കേസ് രാഷ്ട്രീയലക്ഷ്യം വച്ചുള്ളതെന്നതില്‍ തര്‍ക്കമില്ല.
കേസ് നടത്തിപ്പും അന്വേഷണം അടക്കമുള്ള തുടര്‍ നടപടികളും എക്സാലോജിന്റെയും വിണ വിജയന്റെയും ഉത്തരവാദിത്തം മാത്രമെന്ന നിലപാടിലാണിപ്പോള്‍ നേതൃത്വം. കേസ് നടത്തിപ്പിന്റെ സാങ്കേതികതകളില്‍ ഓരോന്നിനോടും പ്രതികരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയിലേക്ക് എത്തുമ്പോള്‍ മാത്രം പ്രതിരോധിച്ചാല്‍ മതിയെന്നുമാണ് ധാരണ. വിവാദ വ്യവസായിയുമായി മുഖ്യമന്ത്രിയുടെ മകള്‍ ഉണ്ടാക്കിയ ബിസിനസ് ബന്ധത്തില്‍ ധാര്‍മ്മികത വിശദീകരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന വിമര്ശനം പാര്‍ട്ടിക്കകത്ത് പല തലങ്ങളില്‍ ഉയരുന്നുണ്ട്. പ്രത്യക്ഷത്തില്‍ എന്തോ പന്തികേടുണ്ടെന്ന ധാരണ പൊതുജനങ്ങളിലുണ്ടാക്കാന്‍ പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ആയിട്ടുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

Latest News