Sorry, you need to enable JavaScript to visit this website.

കര്‍ഷകപ്രക്ഷോഭം: നാളെ നാലാം റൗണ്ട് ചര്‍ച്ച, താങ്ങുവിലയ്ക്ക് ഓര്‍ഡിനന്‍സ് വേണമെന്ന് കര്‍ഷകര്‍

ന്യൂദല്‍ഹി-  മിനിമം താങ്ങുവില നിയമം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി രാജ്യത്തെ കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തുന്ന പ്രക്ഷോഭം അഞ്ച് ദിവസം പിന്നിട്ടു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഇപ്പോഴും ആയിര കണക്കിന് കര്‍ഷകരാണ് തമ്പടിച്ചിരിക്കുന്നത്. കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രതിഷേധം നടന്നു.
ഭാരതീയ കിസാന്‍ യൂനിയന്‍(ഉഗ്രാന്‍) വിഭാഗമാണ് ഇന്നലെ പഞ്ചാബിലെ ബി.ജെ.പി നേതാക്കളുടെ വസതികള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, പഞ്ചാബ് ബി.ജെ.പി അധ്യക്ഷന്‍ സുനില്‍ ജാഖര്‍, മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ കേവാള്‍ സിംഗ് എന്നിവരടുടെ വസതികള്‍ക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലേയും പഞ്ചാബിലെ ടോള്‍ പ്ലാസകളിലേക്ക് കര്‍ഷക സംഘടനകള്‍ മാര്‍ച്ച് നടത്തി.
അതിനിടെ, കഴിഞ്ഞ ദിവസത്തെ ഭാരത് ബന്ദിന്റ ഭാഗമായി പ്രതിഷേധം നടത്തിയ നൂറോളം പേരെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തു. പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി  കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ മുണ്ട, നിത്യാനന്ദ് റായ്, പിയൂഷ് ഗോയല്‍ എന്നിവര്‍ നാളെ കര്‍ഷക നേതാക്കളുമായി നാലാം റൗണ്ട് ചര്‍ച്ച നടത്തും. നേരത്തെ ഈ മാസം 8, 12, 15 തീയതികളില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനത്തിലെത്താനായിരുന്നില്ല. ചണ്ഡിഗഢില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയുള്ളതായി കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞു.  മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടിയാണ് കര്‍ഷക സംഘടനകളുടെ പ്രധാന ആവശ്യം. നിയമം പാസ്സാക്കാന്‍ പാര്‍ലമെന്റ് ഇനി സര്‍ക്കാരിന്റെ കാലത്ത് ചേരാന്‍ കഴിയാത്തതിനാല്‍ ഓര്‍ഡിനന്‍സ് വേണമെന്ന ആവശ്യം കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.  

 

Latest News