Sorry, you need to enable JavaScript to visit this website.

മന്ത്രിയുടെ ഭാര്യക്ക് പോലും സര്‍ക്കാരിനെതിരെ പറയേണ്ടിവരുന്നു-കെ.സുധാകരന്‍

മലപ്പുറം- സപ്ലൈകോയെ സി.പി.എം തകര്‍ക്കുകയാണെന്നും മന്ത്രിയുടെ ഭാര്യക്ക് പോലും സര്‍ക്കാരിനെതിരെ പറയേണ്ടി വന്നിരിക്കയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സി.പി.ഐക്ക് എല്‍.ഡി.എഫില്‍ അംഗീകാരമില്ലെന്നും സുധാകരന്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകള്‍ക്കെതിരായ കാലികപ്രസക്തമായ വിഷയങ്ങള്‍ കെ.പി.സി.സി സംഘടിപ്പിക്കുന്ന സമരാഗ്‌നി പ്രക്ഷോഭ ജാഥയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനായതായി അദ്ദേഹം പറഞ്ഞു.
 മോഡിയുടെ ഭരണം രാജ്യത്തിന്റെ ഐക്യത്തെയും മതേതരത്വത്തെയും തകര്‍ക്കുന്നതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. ദാരിദ്രവും കഷ്ടപ്പാടും അനുഭവിക്കുന്ന സാധാരണക്കാരെ ഞങ്ങള്‍ കണ്ടപ്പോള്‍, മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പന്നരുടെ യോഗവും അവര്‍ക്കൊപ്പമുള്ള വിരുന്നുമാണ് നടത്തിയത്. അതുകൊണ്ടു തന്നെ പാവങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനുള്ള അവസരം പോലും നവകേരള സദസ് നടത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുണ്ടായില്ല.
എല്‍.ഡി.എഫില്‍ ഘടകകക്ഷിയെന്ന നിലയില്‍ അര്‍ഹതപ്പെട്ട അംഗീകാരം സി.പി.ഐക്ക് ലഭിക്കുന്നില്ല. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് ബജറ്റില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ല. മതിയായ ബജറ്റ് വിഹിതം നല്‍കാതെ സപ്ലൈകോ സി.പി.എം തകര്‍ത്തു.
ഭക്ഷ്യ മന്ത്രിയുടെ ഭാര്യക്കുപോലും സര്‍ക്കാരിനെതിരെ പ്രതികരിക്കേണ്ടി വന്നു- സുധാകരന്‍ പറഞ്ഞു. സൗഹാര്‍ദപരമായ അന്തരീക്ഷത്തിലാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ തീര്‍ക്കേണ്ട നിരവധി പ്രശ്‌നങ്ങള്‍ ജനകീയ സദസില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ജനങ്ങള്‍ പറയുന്ന പരാതികളോട് കോണ്‍ഗ്രസ് പൂര്‍ണമായും നീതി പുലര്‍ത്തും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News