ട്രംപിനേക്കാള്‍ റഷ്യയ്ക്ക് നല്ലത് ബൈഡനെന്ന് പുടിന്‍

മോസ്‌കോ- യു. എസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനാണ് റഷ്യയ്ക്ക് നല്ലതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ക്രെംലിന്‍ അനുകൂല പത്രപ്രവര്‍ത്തകനായ പവല്‍ സറൂബിനുമായുള്ള അഭിമുഖത്തിലാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. 

യു. എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സറൂബിന്റെ ചോദ്യത്തിന് ബൈഡനായിരിക്കും റഷ്യയ്ക്ക് മികച്ചതെന്ന് പുടിന്‍ പറഞ്ഞു. ബൈഡനാണ് കൂടുതല്‍ പരിചയസമ്പന്നനെന്നും അദ്ദേഹത്തെ വിശ്വസിക്കാമെന്നും അദ്ദേഹം പഴയ രാഷ്ട്രീയക്കാരനാണെന്നും പുടിന്‍ പറഞ്ഞു.

അമേരിക്കന്‍ ജനതയുടെ വിശ്വാസം നേടുന്ന യു. എസിന്റെ ഏത് നേതാവുമായും റഷ്യ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും പുടിന്‍ പറഞ്ഞു.

ബൈഡന്റെ പ്രായത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും ഉന്നയിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് സംസാരിക്കവെ, 2021ല്‍ തങ്ങള്‍ ഒരുമിച്ചു കണ്ടുമുട്ടിയപ്പോള്‍, ബൈഡനില്‍ വിചിത്രമായ ഒന്നും തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നും പുടിന്‍ വ്യക്തമാക്കി. 

മൂന്ന് വര്‍ഷം മുമ്പും ആളുകള്‍ അദ്ദേഹം കഴിവുകെട്ടവനാണെന്ന് പറഞ്ഞിരുന്നെങ്കിലും തനിക്ക് അങ്ങനെയൊന്നും കാണാന്‍ സാധിച്ചിട്ടില്ലെന്നും ബൈഡന്‍ അദ്ദേഹത്തിന്റെ പണി ചെയ്യുന്നുണ്ടെന്നും പുടിന്‍ പറഞ്ഞു. 

യുക്രെയ്ന്‍ ഭരണകൂടത്തിന്റെ നിലപാട് അങ്ങേയറ്റം ദോഷകരവും തെറ്റായതുമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും പുടിന്‍ പറഞ്ഞു.

Latest News