സാരിയില്ലാതെ സര്വസതീ ദേവി, പ്രതിഷേധത്തെ തുടര്‍ന്ന് സാരി ധരിപ്പിച്ചു

അഗര്‍ത്തല- സാരി ധരിക്കാത്ത സരസ്വതീ ദേവിയുടെ വിഗ്രഹം അശ്ലീലമാണന്ന് ആരോപിച്ച്
ത്രിപുരയിലെ സര്‍ക്കാര്‍ കോളേജില്‍ പ്രതിഷേധം. എ.ബി.വി.പി, ബജ്‌റംഗ്ദള്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ സരസ്വതീ ദേവിയെ സാരി ഉടുപ്പിച്ചു.
ആര്‍ട് ആന്‍ര് ക്രാഫ്റ്റ് കോളേജില്‍ സംഘടിപ്പിച്ച സരസ്വതീ പൂജ ആഘോഷമാണ് വിവാദത്തിലായത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സരസ്വതിയുടെ വിഗ്രഹത്തെ പരമ്പരാഗത രീതിയില്‍ സാരി ധരിപ്പിച്ചില്ലെന്ന് ആരോപിച്ചാണ് എ.ബി.വി.പി പ്രതിഷേധം തുടങ്ങിയത്. പിന്നീട് ബജ്‌റംഗ്ദളും ചേര്‍ന്നു. ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

പരമ്പരാഗത രീതിയില്‍ വേഷം ധരിപ്പിക്കാതെ വിഗ്രഹം പ്രദര്‍ശിപ്പിച്ചതില്‍ അശ്ലീലത ആരോപിച്ചായിരുന്നു പ്രതിഷേധം. ഇന്ന് ബസന്ത് പഞ്ചമിയാണെന്നും ലോകം മുഴുവനും സരസ്വതിയെ പൂജിക്കുമെന്നും എല്ലാവര്‍ക്കും അറിയാം. അതിനിടെയാണ് സര്‍ക്കാര്‍ കോളേജില്‍ സരസ്വതിയെ മോശമായി ചിത്രീകരിച്ചത്' എന്ന് എബിവിപി ത്രിപുര യൂണിറ്റ് ജനറല്‍ സെക്രട്ടറി ആരോപിച്ചു. കോളേജ് അധികൃതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്നും എബിവിപി ആവശ്യപ്പെട്ടു.

അതേസമയം മതവികാരം വ്രണപ്പെടുത്തുകയെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും ഹിന്ദു ക്ഷേത്രങ്ങളിലെ പുരാതന ശില്‍പ്പങ്ങള്‍ നോക്കിയാണ് വിഗ്രഹം ഒരുക്കിയതെന്നും കോളേജ് അധികൃതര്‍ വിശദീകരിച്ചു. പ്രതിഷേധത്തിന് പിന്നാലെ വിഗ്രഹത്തില്‍ സാരി ധരിപ്പിച്ചു.

 

Latest News