Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ബജറ്റ് ധനവിനിയോഗത്തിന്റെ 42 ശതമാനവും വേതനം നല്‍കാന്‍

ജിദ്ദ - കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ ബജറ്റ് ധനവിനിയോഗത്തിന്റെ 42 ശതമാനവും സര്‍ക്കാര്‍ ജീവനക്കാരുടെ വേതന വിതരണത്തിനായിരുന്നെന്ന് ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ വേതനയിനത്തില്‍ ബജറ്റില്‍ നിന്ന് 537.3 ബില്യണ്‍ റിയാല്‍ ചെലവഴിച്ചു. കഴിഞ്ഞ കൊല്ലം വേതനയിനത്തിലെ ധനവിനിയോഗം അഞ്ചു ശതമാനം തോതില്‍ വര്‍ധിച്ചു. ബജറ്റില്‍ നിന്ന് ഏറ്റവുമധികം പണം ചെലവഴിച്ചത് വേതന വിതരണത്തിനാണ്.
ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ബജറ്റില്‍ നിന്ന് 303.4 ബില്യണ്‍ റിയാല്‍ ചെലവഴിച്ചു. ചരക്ക്, സേവന ഇനത്തിലെ ധനവിനിയോഗം കഴിഞ്ഞ വര്‍ഷം 18 ശതമാനം തോതില്‍ വര്‍ധിച്ചു. ബജറ്റ് ധനവിനിയോഗത്തിന്റെ 23 ശതമാനം ചരക്ക്, സേവന ഇനത്തിലായിരുന്നു. മൂലധന ആസ്തി ഇനത്തില്‍ 186.5 ബില്യണ്‍ റിയാല്‍ ചെലവഴിച്ചു. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മൂലധന ആസ്തി ഇനത്തിലെ ധനവിനിയോഗം 30 ശതമാനം തോതില്‍ വര്‍ധിച്ചു. ബജറ്റ് ധനവിനിയോഗത്തിന്റെ 14 ശതമാനം മൂലധന ആസ്തി ഇനത്തിലായിരുന്നു. മറ്റിനങ്ങളിലെ ചെലവുകള്‍ മൂന്നു ശതമാനം തോതില്‍ ഉയര്‍ന്ന് 103.5 ബില്യണ്‍ റിയാലായി. ആകെ ബജറ്റ് ധനവിനിയോഗത്തിന്റെ എട്ടു ശതമാനം ഈ ഗണത്തില്‍ പെടുന്നു. സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആകെ 97 ബില്യണ്‍ റിയാല്‍ ചെലവഴിച്ചു. സാമൂഹിക സുരക്ഷാ പദ്ധതി ധനവിനിയോഗം കഴിഞ്ഞ വര്‍ഷം 22 ശതമാനം തോതില്‍ വര്‍ധിച്ചു. ബജറ്റിന്റെ എട്ടു ശതമാനമാണ് സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കു വേണ്ടി ചെലവഴിച്ചത്.
മറ്റു ധനസഹായങ്ങള്‍ 29 ശതമാനം തോതില്‍ കുറഞ്ഞ് 21 ബില്യണ്‍ റിയാലായി. ആകെ ധനവിനിയോഗത്തില്‍ രണ്ടു ശതമാനം ഈ ഗണത്തില്‍ പെടുന്നു. ഗ്രാന്റ് ഇനത്തില്‍ 6.8 ബില്യണ്‍ റിയാല്‍ ചെലവഴിച്ചു. ഈയിനത്തിലെ ധനവിനിയോഗം കഴിഞ്ഞ വര്‍ഷം 129 ശതമാനം തോതില്‍ വര്‍ധിച്ചു. ആകെ ധനവിനിയോഗത്തിന്റെ ഒരു ശതമാനമാണ് ഗ്രാന്റ് ഇനത്തില്‍ ചെലവഴിച്ചത്. കഴിഞ്ഞ കൊല്ലം യഥാര്‍ഥ ബജറ്റ് ധനവിനിയോഗം 1,293.2 ബില്യണ്‍ റിയാലും വരുമാനം 1,212.3 ബില്യണ്‍ റിയാലും കമ്മി 80.95 ബില്യണ്‍ റിയാലുമാണെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം പെട്രോളിതര വരുമാനം 11.37 ശതമാനം തോതില്‍ വര്‍ധിച്ചു. ആകെ വരുമാനത്തിന്റെ 37.7 ശതമാനമായി എണ്ണയിതര വരുമാനം വര്‍ധിച്ചു. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ബജറ്റ് ധനവിനിയോഗം 11 ശതമാനം തോതില്‍ വര്‍ധിച്ചു. ധനവിനിയോഗത്തില്‍ 129 ബില്യണ്‍ റിയാലിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ കൊല്ലം എണ്ണ വരുമാനം 754.5 ബില്യണ്‍ റിയാലും പെട്രോളിതര വരുമാനം 457.72 ബില്യണ്‍ റിയാലുമായിരുന്നു. ആദ്യ പാദത്തില്‍ 178.6 ബില്യണ്‍ റിയാലും രണ്ടാം പാദത്തില്‍ 179.7 ബില്യണ്‍ റിയാലും മൂന്നാം പാദത്തില്‍ 147 ബില്യണ്‍ റിയാലും നാലാം പാദത്തില്‍ 249.2 ബില്യണ്‍ റിയാലുമായിരുന്നു എണ്ണ വരുമാനം. ആദ്യ പാദത്തില്‍ 102.3 ബില്യണ്‍ റിയാലും രണ്ടാം പാദത്തില്‍ 135 ബില്യണ്‍ റിയാലും മൂന്നാം പാദത്തില്‍ 111.5 ബില്യണ്‍ റിയാലും നാലാം പാദത്തില്‍ 108.7 ബില്യണ്‍ റിയാലും പെട്രോളിതര വരുമാനവും നേടി.

 

Latest News