ന്യൂദല്‍ഹി - ദല്‍ഹിയിലേക്ക് കര്‍ഷകര്‍ ആരംഭിച്ച മാര്‍ച്ച് ഇന്നലെ പോലീസ് തടയുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തതോടെ കൂടുതല്‍ ശക്തിയോടെ മാര്‍ച്ച് ഇന്ന് പുനരാരംഭിക്കുമെന്ന് കര്‍ഷകര്‍. പോലീസുമായി ഏറ്റുമുട്ടിയ ശംഭു അതിര്‍ത്തിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ ട്രാക്ടറുകളുമായി എത്തി തുടങ്ങി. ചലോ ദല്‍ഹി മാര്‍ച്ചിന്റെ ആദ്യ ദിനമായ ഇന്നലെ പഞ്ചാബില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ ദല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ബാരിക്കേഡുകള്‍ ഭേദിക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് ഇടപെടലുണ്ടായത്. കര്‍ഷകരെ തടഞ്ഞ ഹരിയാന പൊലീസ് കണ്ണീര്‍ വാതകവംു ജലപീരങ്കികളും പ്രയോഗിച്ചിരുന്നു. ദല്‍ഹിയിലും ഹരിയാനയിലും മാര്‍ച്ച് നേരിടാന്‍ നിരോധനാജ്ഞകള്‍ പ്രഖ്യാപിക്കുകയും സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അനിശ്ചിതകാല സമരത്തിന് തങ്ങള്‍ തയ്യാറാണ് എന്നും ദല്‍ഹിയിലെത്താന്‍ ആവശ്യമായ ഡീസലും ആറ് മാസത്തേക്ക് ഭക്ഷണ സാധനങ്ങളും കൈവശമുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. മാസങ്ങളെടുത്താലും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ മടങ്ങിവരില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. എം എസ് പി നിയമം, കാര്‍ഷിക കടം എഴുതിത്തള്ളല്‍, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കല്‍ എന്നീ മൂന്ന് പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. കര്‍ഷകരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ഇന്നലെ വീണ്ടും ചര്‍ച്ചക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തങ്ങളുടെ സമയം പാഴാക്കുകയാണെന്നും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. അതേസമയം കര്‍ഷകര്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനാലാണ് ചര്‍ച്ചകള്‍ക്ക് സമയമെടുക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. സമരത്തെ നേരിടുന്നതിന്റെ ഭാഗമായി ദല്‍ഹിയില്‍ പൊതുയോഗങ്ങള്‍ ഒരു മാസത്തേക്ക് നിരോധിക്കുകയും അതിര്‍ത്തിയിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.






