മുംബൈ- ചാരപ്രവര്‍ത്തനത്തിന് പിടിയിലായ എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളെ ഖത്തര്‍ വിട്ടയച്ചതില്‍ തനിക്ക് പങ്കൊന്നുമില്ലെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ അവകാശവാദമാണ് ഷാരൂഖ് ഖാന്‍ നിഷേധിച്ചു.
ചാരപ്രവര്‍ത്തനം നടത്തിയതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട എട്ട് ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിന് ഖത്തര്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ സഹായിച്ചതായി മുന്‍ രാജ്യസഭാ എം.പി കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമി സമൂഹ മാധ്യമമായ എക്‌സിലാണ് അവകാശപ്പെട്ടത്.
ഖത്തറിലെ ശൈഖുമാരെ പ്രേരിപ്പിക്കുന്നതില്‍ എംഇഎയും എന്‍എസ്എയും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മോഡി ഷാരൂഖ് ഖാന്റെ സഹായം തേടിയെന്നാണ് ആരോപണം. ഖത്തര്‍ സന്ദര്‍ശിക്കുന്ന മോഡി ഷാരൂഖ് ഖാനെ കൂടി കൊണ്ടുപോകണമെന്നും എക്‌സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പോസ്റ്റിന് മറുപടിയായി സ്വാമി പറഞ്ഞു.
സുബ്രഹ്മണ്യൻ സ്വാമിയുടെ വാദങ്ങൾ തള്ളി ഷാരൂഖ് ഖാന്റെ ഓഫീസ് പ്രസ്താവനയിറക്കി.






