Sorry, you need to enable JavaScript to visit this website.

റേഷന്‍ മുതല്‍ ഡീസല്‍ വരെ, ആറു മാസത്തെക്ക് വേണ്ടതെല്ലാം കരുതി കര്‍ഷകര്‍

ന്യൂദല്‍ഹി- തലസ്ഥാന നഗരിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകരെ തടയാന്‍ അതിര്‍ത്തികള്‍ അടച്ചിരിക്കുയാണെങ്കിലും പിന്നോട്ട് പോകാന്‍ അവര്‍ തയാറല്ല.  മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന സമരത്തിന് ആവശ്യമായ റേഷനും ഡീസലും വഹിച്ചുകൊണ്ടാണ് കര്‍ഷക യാത്ര. കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധിക്കുന്നത്. 13 മാസം അതിര്‍ത്തി കേന്ദ്രങ്ങളില്‍ ക്യാമ്പ് ചെയ്ത 2020 ലെ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണിത്.

'സൂചി മുതല്‍ ചുറ്റിക വരെ, കല്ല് പൊട്ടിക്കാനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഞങ്ങളുടെ ട്രോളികളില്‍ ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ഉണ്ട്. ആറ് മാസത്തെ റേഷനുമായാണ് ഞങ്ങള്‍ ഗ്രാമം വിട്ടത്. ഹരിയാനയില്‍നിന്നുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് പോലും ആവശ്യത്തിന് ഡീസല്‍ ഞങ്ങളുടെ പക്കലുണ്ട് -പഞ്ചാബിലെ ഗുരുദാസ്പൂരില്‍നിന്നുള്ള കര്‍ഷകന്‍ ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

ട്രാക്ടറുകളും ട്രോളികളും ഉപയോഗിച്ച് നടത്തുന്ന മാര്‍ച്ച് പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍ ഡീസല്‍ നല്‍കുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. 2020 ലെ കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ സിംഗ്, തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ ഇത്തവണ പിന്‍മാറില്ലെന്ന് പറഞ്ഞു.
'കഴിഞ്ഞ തവണ 13 മാസം ഞങ്ങള്‍ കുലുങ്ങിയില്ല, ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന്  ഉറപ്പ് നല്‍കിയിരുന്നു, പക്ഷേ സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല. ഇത്തവണ, ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതിന് ശേഷം മാത്രമേ ഞങ്ങള്‍ പോകൂ,' അദ്ദേഹം പറഞ്ഞു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍നിന്ന് ദല്‍ഹിയിലേക്ക് തന്റെ ട്രാക്ടര്‍ ഓടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ചണ്ഡീഗഡില്‍ സര്‍ക്കാര്‍ പ്രതിനിധി സംഘവുമായി രാത്രി വൈകി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കര്‍ഷകര്‍ ഫത്തേഗഡ് സാഹിബില്‍നിന്ന് ഇന്ന് രാവിലെയാണ് മാര്‍ച്ച് ആരംഭിച്ചത്.
വൈദ്യുതി നിയമം-2020 റദ്ദാക്കല്‍, ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കല്‍, കേസുകള്‍ പിന്‍വലിക്കല്‍ എന്നിവ സംബന്ധിച്ച ധാരണയുണ്ടാക്കാന്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ കര്‍ഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എല്ലാ വിളകള്‍ക്കും എംഎസ്പി ഉറപ്പുനല്‍കുന്ന നിയമം കൊണ്ടുവരിക, കര്‍ഷകരുടെ കടം എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക തുടങ്ങിയ മൂന്ന് പ്രധാന ആവശ്യങ്ങളില്‍ സമവായത്തിലെത്താനായില്ല.

 

Latest News