Sorry, you need to enable JavaScript to visit this website.

സ്ഥലംമാറ്റത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ കോഴിക്കോട്ട് ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട് - കെ.എസ്.ആർ.ടി.സി കണ്ടക്ടറെ കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായണ്ണ നരയംകുളം സ്വദേശി അനീഷിനെ(41)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
 ഇന്നലെ ഉച്ചയോടെയാണ് യുവാവ് കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന് അടുത്തെ ലോഡ്ജിൽ മുറി എടുത്തത്. അനീഷിനെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കാസർകോട്ടേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് മാനസിക പ്രയാസം ഉണ്ടായതായി പറയുന്നു.
  കോഴിക്കോട് നിന്ന് കാസർകോട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അനീഷ് പുതിയ ഡിപ്പോയിൽ ജോലിയിൽ ജോയിൻ ചെയ്തതിനു ശേഷം കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായിരുന്നു. തിങ്കളാഴ്ച ഭാര്യ വിജിനയുമൊത്ത് ബാലുശ്ശേരിയിലെ ബാങ്കിൽ പോയശേഷം ഭാര്യയെ വീട്ടിലേക്ക് വിട്ട് തനിച്ച് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. തുടർന്നാണ് ലോഡ്ജിൽ മുറിയെടുത്തത്. രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനാൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഓഫ് ആയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ലോഡ്ജിൽ മുറിയെടുത്ത വിവരം അറിഞ്ഞത്. വാതിൽ തുറക്കാത്തതിനെത്തുടർന്ന് പോലീസ് ചവിട്ടിപ്പൊളിക്കുകയായിരുന്നു. 
 രോഗിയായ പിതാവ് വീട്ടിലുള്ളതിനാൽ മുമ്പും ട്രാൻസ്ഫർ ലഭിച്ചപ്പോൾ ജോലിക്കുപോകാൻ അനീഷ് താൽപര്യം കാണിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പിതാവ്: നരയംകുളം മൂലാട് തണ്ടപ്പുറത്തുമ്മൽ ഗോപാലൻ കുട്ടി, മാതാവ്: പരേതയായ ലക്ഷ്മി. ഒന്നര വയസ്സുള്ള മകളും എട്ടുവയസ്സുള്ള മകനുമുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Latest News