ബേലൂര്‍ മഖ്ന: പുലര്‍ച്ചെ കാടുകയറി ദൗത്യസംഘം

മോഴയെ മയക്കുവെടിവച്ച് പിടിക്കുന്നതിന് വനത്തിലേക്ക് പുറപ്പെടുന്ന ദൗത്യസംഘാംഗങ്ങള്‍.

മാനന്തവാടി-പയ്യമ്പള്ളി ചാലിഗദ്ദയില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെ കര്‍ഷകന്‍ പനച്ചിയില്‍ അജീഷിനെ കൊലപ്പെടുത്തിയ മോഴയെ(ബേലൂര്‍ മഖ്ന)മയക്കുവെടിവെച്ച് പിടിക്കാനുള്ള ശ്രമം ദൗത്യസംഘം പുലര്‍ച്ചെ അഞ്ചരയോടെ തുടങ്ങി. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചില്‍ ബാവലി സെക്ഷനിലുള്ള ഇരുമ്പുപാലം ഭാഗത്ത് ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. നാല് വെറ്ററിനറി ഡോക്ടര്‍മാരടക്കം 200 പേര്‍ അടങ്ങുന്നതാണ് ആനയെ പിടിക്കാന്‍ നിയോഗിച്ചിരിക്കുന്ന വനസേന. ഇവര്‍  ചെറുസംഘങ്ങളായാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നാല് കുംകിയാനകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.  തുറസായ സ്ഥലത്ത് മോഴയെ കണ്ടുകിട്ടുന്ന മുറയ്ക്ക് മയക്കുവെടി പ്രയോഗിക്കും. സിസിഎഫ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ കെ.എസ്.ദീപയുടെ നേതൃത്വത്തിലാണ് ദൗത്യ സംഘത്തിന്റെ പ്രവര്‍ത്തനം ഏകോപിക്കുന്നത്. മണ്ണാര്‍ക്കാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍നിന്നു എത്തിയ ആര്‍.ആര്‍ ടീം അംഗങ്ങളും ദൗത്യ സംഘത്തിലുണ്ട്. ഇന്നു നാലാം ദിവസത്തേക്കു കടന്നിരിക്കയാണ് ആനയെ പിടിക്കാനുള്ള ശ്രമം. ആനയെ ഉള്‍ക്കാട്ടിലേക്കു തുരത്താനായില്ലെങ്കില്‍ മയക്കുവെടിവെച്ച് പിടിച്ച് മുത്തങ്ങ പന്തിയിലാക്കാന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് സംസ്ഥാന മുഖ്യവനപാലകന്‍ ഉത്തരവായതാണ്.


 

Latest News