Sorry, you need to enable JavaScript to visit this website.

സ്ത്രീകൾക്ക് മഹ്‌റം ഇല്ലാതെ ഹജ് നിർവഹിക്കാമെന്ന് സൗദി ഹജ് മന്ത്രാലയം

ജിദ്ദ - വനിതകൾക്ക് മഹ്‌റം ഒപ്പമില്ലാതെ ഹജ് കർമം നിർവഹിക്കാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഏതു ആഭ്യന്തര സർവീസ് കമ്പനിക്കും സ്ഥാപനത്തിനും കീഴിൽ ഹജ് നിർവഹിക്കുന്ന വനിതകൾക്കും മഹ്‌റം നിർബന്ധമല്ല. ഹജ് നിർവഹിക്കാൻ അനുമതിയുള്ളവരുടെ ഉയർന്ന പ്രായത്തിന് പരിധിയില്ല. കുറഞ്ഞ പ്രായം 15 വയസ് ആണ്. വിസിറ്റ് വിസയിൽ രാജ്യത്ത് പ്രവേശിച്ചവർക്ക് ഹജ് നിർവഹിക്കാൻ കഴിയില്ല. സൗദി തിരിച്ചറിയൽ കാർഡും ഇഖാമയുമുള്ളവർക്കു മാത്രമേ ഹജിന് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. 
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി ശവ്വാൽ 15 മുതൽ ഹജ് പെർമിറ്റുകൾ ഇഷ്യു ചെയ്ത് തുടങ്ങും. ദുൽഹജ് ഏഴിന് ഹജ് രജിസ്‌ട്രേഷൻ നിർത്തിവെക്കും. ഇതിനു മുമ്പായി സീറ്റുകൾ തീരുകയാണെങ്കിലും ബുക്കിംഗ് നിർത്തിവെക്കും. നെയ്‌സേറിയ മെനിഞ്ചൈറ്റിസ്, സീസണൽ ഇൻഫഌവൻസ എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ ഹാജിമാർ സ്വീകരിക്കൽ നിർബന്ധമാണ്. 

ആഭ്യന്തര തീർഥാടകർക്ക് നാലു പാക്കേജുകളാണുള്ളത്. തീർഥാടകർക്ക് മുന്തിയതും സുഖകരവുമായ സേവനങ്ങൾ നൽകാൻ വികസിപ്പിച്ച തമ്പുകളിൽ താമസ സൗകര്യം നൽകുന്ന പാക്കേജിൽ 10,366.10 റിയാലും മിനായിലെ തമ്പുകളിൽ താമസം നൽകുന്ന രണ്ടാമത്തെ പാക്കേജിൽ 8,092.55 റിയാലും ജംറ കോംപ്ലക്‌സിനു സമീപമുള്ള ടവറുകളിൽ താമസം നൽകുന്ന മൂന്നാമത്തെ വിഭാഗത്തിൽ 13,266.25 റിയാലും നാലാമത്തെ പാക്കേജ് ആയ ഇക്കോണമി വിഭാഗത്തിൽ 4,099.75 റിയാലുമാണ് മൂല്യവർധിത നികുതി ഉൾപ്പെടെയുള്ള നിരക്കുകൾ. മക്കയിലേക്കും തിരിച്ചുമുള്ള യാത്രാ ചെലവുകൾ ഇതിൽ ഉൾപ്പെടില്ല. 

സദ്ദാദ് സംവിധാനം വഴി ഇലക്‌ട്രോണിക് രീതിയിൽ മാത്രമാണ് ഹജ് ബുക്കിംഗ് പണമടക്കേണ്ടത്. രണ്ടു രീതിയിൽ പണമടക്കാവുന്നതാണ്. ബുക്കിംഗ് കൺഫേം ആയി 72 മണിക്കൂറിനകം ഒറ്റത്തവണയായി പണമടക്കുന്ന രീതിയാണ് ഇതിൽ ഒന്ന്. രണ്ടാമത്തെ രീതിയിൽ മൂന്നു ഗഡുക്കളായി പണമടക്കാൻ സൗകര്യമുണ്ട്. ഇതിൽ ആദ്യ ഗഡുവായ 20 ശതമാനം ബുക്കിംഗ് കൺഫോം ആയി 72 മണിക്കൂറിനകവും രണ്ടാം ഗഡുവായ 40 ശതമാനം റമദാൻ 20 അവസാനിക്കുന്നതിനു മുമ്പും മൂന്നാം ഗഡുവായ 40 ശതമാനം ശവ്വാൽ 20 അവസാനിക്കുന്നതിനു മുമ്പുമാണ് അടക്കേണ്ടത്. റമദാൻ ഒന്നിനു ശേഷം ഗഡുക്കളായി പണമടക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാൻ കഴിയില്ല. 

ഹജ് ബുക്കിംഗ് നടത്തുന്ന സ്വദേശികളുടെയും വിദേശികളുടെയും തിരിച്ചറിയൽ കാർഡുകൾക്ക് ദുൽഹജ് അവസാനം വരെ കാലാവധിയുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മുമ്പ് ഹജ് നിർവഹിക്കാത്തവർക്ക് രജിസ്‌ട്രേഷനിൽ മുൻഗണന ലഭിക്കും. മഹ്‌റം ആയി വനിതകളെ അനുഗമിക്കുന്നവരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുടുംബനാഥനൊപ്പം ഹജിന് പോകുന്ന മുഴുവൻ ആശ്രിതരെയും ഒരേ ഹജ് സർവീസ് സ്ഥാപനത്തിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഒരു അപേക്ഷകന് പരമാവധി 14 ആശ്രിതരെ മാത്രമേ അപേക്ഷയിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. ഹജ് പാക്കേജും സർവീസ് സ്ഥാപനവും മാറ്റാൻ ആദ്യത്തെ ബുക്കിംഗ് റദ്ദാക്കി വീണ്ടും ബുക്ക് ചെയ്യണം. തരഞ്ഞെടുത്ത പാക്കേജ് അനുസരിച്ച പണം നിർദിഷ്ട സമയക്രമം അനുസരിച്ച് അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബുക്കിംഗ് റദ്ദാക്കപ്പെടുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 
 

Latest News