Sorry, you need to enable JavaScript to visit this website.

അക്രമകാരി വന്യജീവികളെ പിടികൂടി വീണ്ടും വനത്തില്‍ വിടുന്നത് വെല്ലുവിളിയെന്ന് ടിമ്പര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍

കല്‍പറ്റ- അക്രമകാരികളായ വന്യമൃഗങ്ങളെ പിടികൂടിയ ശേഷം വീണ്ടും വനത്തില്‍ വിടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പുല്‍പള്ളിയില്‍ നടന്ന ടിമ്പര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. വനം- വന്യജീവി സംരക്ഷണ നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ആനയും കടുവയും ഉള്‍പ്പെടെ കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും കൊല്ലുകയാണ്. വന്‍തോതിലാണ് വിളകള്‍ നശിപ്പിക്കുന്നത്. വന്യജീവി പ്രതിരോധത്തിനു നടത്തുന്ന പദ്ധതികളില്‍ പലതും പ്രഹസനവും അഴിമതിക്കു കളമൊരുക്കുന്നതുമാണ്. ജനവിരുദ്ധവും അശാസ്ത്രീയവുമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് വനം വകുപ്പ് അവസാനിപ്പിക്കണം. ടിമ്പര്‍ വ്യവസായത്തിന്റെ സംരക്ഷണത്തിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് വക്കച്ചന്‍ പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. പി. ബെന്നി അധ്യക്ഷത വഹിച്ചു. പി. എസ്. ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് റോയ് കവളക്കാട്, 68 തവണ രക്തദാനം നടത്തിയ അഷ്റഫ് പഞ്ചാര എന്നിവരെ പുല്‍പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. ദിലീപ്കുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി മാത്യു മത്തായി ആതിര എന്നിവര്‍ ആദരിച്ചു.

കെ. സി. എന്‍. അഹമ്മദുകുട്ടി മുഖ്യപ്രഭാഷണം നടത്തി. സി. എച്ച്.മുനീര്‍, ജാബിര്‍ കരണി, കെ. സി. കെ. തങ്ങള്‍, വി. ജെ. ജോസ്, കെ. എ. ടോമി, കെ. എ. മുഹമ്മദ് ഹനീഫ, ഒ. ഇ. കാസിം, എന്‍. കെ. സോമസുന്ദരന്‍, പി. ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. മുനവര്‍ തൊഴില്‍ നിയമങ്ങളെക്കുറിച്ച് ക്ലാസെടുത്തു.

Latest News