Sorry, you need to enable JavaScript to visit this website.

വീണാ വിജയന് ഇന്ന് നിര്‍ണായകദിനം, എക്സാലോജിക് ഹര്‍ജി കോടതിയില്‍

ബംഗളൂരു- മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. എസ്എഫ്ഐഒ ഡയറക്ടര്‍ക്ക് വേണ്ടി ഹാജരാകുന്നത് കര്‍ണാടകയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എഎസ്ജി കുളൂര്‍ അരവിന്ദ് കാമത്ത് ആണ്. കര്‍ണാടക ഹൈക്കോടതിയില്‍ ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചില്‍ ഉച്ചയോടെ കേസ് പരിഗണനയ്ക്ക് വരും.
കേസ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് കൈമാറിക്കൊണ്ടുള്ള കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കമ്പനി കാര്യനിയമത്തിലെ ചട്ടം 210 പ്രകാരം ആദ്യം റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും അത് നിലനില്‍ക്കേ തന്നെ ചട്ടം 212 പ്രകാരം സ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത് നിയമപ്രകാരമല്ലെന്ന് കമ്പനി വാദിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മാസപ്പടി വിവാദം സംസ്ഥാനസര്‍ക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായകമായ ഹര്‍ജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

Latest News