റിയാദ് മാരത്തണില്‍ പങ്കെടുത്തത് 20000 പേര്‍; വിജയികള്‍ക്ക് സമ്മാനങ്ങള്‍

റിയാദ്- ശനിയാഴ്ച അവസാനിച്ച മൂന്നാമത് റിയാദ് മാരത്തണില്‍ 125 രാജ്യങ്ങളില്‍ നിന്നുള്ള 20,000ത്തിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തതായി സൗദി സ്‌പോര്‍ട്്‌സ് ഫെഡറേഷന്‍ അറിയിച്ചു. എല്ലാവര്‍ക്കും ആരോഗ്യം എന്ന ശീര്‍ഷകത്തില്‍ സ്‌പോര്‍ട്‌സ് മന്ത്രാലയമാണ് മാരത്തണ്‍ സംഘടിപ്പിച്ചത്.
7200 ഓളം വനിതകളാണ് ഈ സീസണില്‍ വിവിധ വിഭാഗങ്ങളിലായി മത്സരത്തിനെത്തിയത്. സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി, സൗദി അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ എന്നിവയില്‍ നിന്നുള്ള വിജയികളും മാരത്തണിനെത്തി. ഊഷ്മളമായ കരഘോഷങ്ങള്‍ക്കിടയിലാണ് മത്സരാര്‍ഥികള്‍ ഫിനിഷിംഗ് ലൈന്‍ കടന്നത്. വിജയികള്‍ക്ക് ഏഴ് ലക്ഷം സൗദി റിയാലിലധികം വിലമതിക്കുന്ന സമ്മാനങ്ങളും മെഡലുകളും നല്‍കി.


മത്സരത്തിനെത്തിയവരില്‍ 60 ശതമാനം സൗദികള്‍ തന്നെയായിരുന്നു. വിദേശികളില്‍ 95 ശതമാനം പേരും സൗദിയിലെ പ്രവാസികളാണ്. അഞ്ച് ശതമാനം പേര്‍ താത്കാലികമായി സൗദിയിലെത്തിയവരാണ്. പങ്കെടുത്തവരില്‍ 64 ശതമാനം പുരുഷന്‍മാരും 36 ശതമാനം സ്ത്രീകളുമാണ്. ഫുള്‍ മാരത്തണില്‍ 600 പേരും ഹാഫ് മാരത്തണില്‍ 3000 പേരും 10 കിലോമീറ്ററില്‍ 8000 പേരും നാലു കിലോമീറ്ററില്‍ 8400 പേരുമാണ് മത്സരിച്ചത്. മത്സരാര്‍ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 ശതമാനം വര്‍ധനവുണ്ട്. 
പുരുഷന്മാരുടെ പ്രൊഫഷണല്‍ വിഭാഗത്തില്‍ (242 കിലോമീറ്റര്‍) കെനിയന്‍ താരം കെഗന്‍ കിര്‍വ ഒന്നാം സ്ഥാനം നേടി. വനിതാ പ്രൊഫഷണല്‍ വിഭാഗത്തില്‍ എത്യോപ്യക്കാരിയായ ബദാനി ഹബ്രക്കാണ് ഒന്നാം സ്ഥാനം. ജനറല്‍ പ്രഫഷനല്‍ വിഭാഗത്തില്‍ മൊറോക്കന്‍ പൗരനായ അല്‍ഗൂസ് അന്‍വര്‍ മൂന്നാം സ്ഥാനവും ഇതേ വിഭാഗത്തില്‍ എത്യോപ്യന്‍ ടെലിഹുന്‍ ഗഷാഹോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സ്ത്രീകളുടെ പ്രൊഫഷണല്‍ വിഭാഗത്തില്‍ എത്യോപ്യന്‍ ഡെസ്റ്റ നെഗസ്റ്റ് മൊളോനി രണ്ടാം സ്ഥാനവും ഗെബെസ സെനെബോ ഫെകാഡു മൂന്നാം സ്ഥാനവും നേടി. ഇന്ത്യന്‍ എംബസി അറ്റാഷെ ബി.എസ് മീനയടക്കം എംബസി ഉദ്യോഗസ്ഥരും നിരവധി ഇന്ത്യക്കാരും ഓട്ടത്തില്‍ പങ്കെടുത്തു.

Latest News