Sorry, you need to enable JavaScript to visit this website.

ഫെഡറലിസത്തിന്റെ തകർച്ചക്കെതിരെ തെക്കേ ഇന്ത്യൻ ഐക്യനിര

സാംസ്‌കാരികമായ ദേശീയത എന്നൊക്കെ അവകാശപ്പെട്ടുള്ള സംഘപരിവാറിന്റെ അക്രമോത്സുക പ്രവർത്തനങ്ങളെ തടയാൻ ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ചരിത്രം സഹായകമാകുമെന്നുറപ്പ്. ദക്ഷിണേന്ത്യയുടെ പോരാട്ടങ്ങളെ ഐക്യപ്പെടുത്താനുള്ള നീക്കങ്ങൾ കർണാടകയിൽ നിന്ന് ആരംഭിച്ചിട്ടുണ്ട് എന്നതും പ്രതീക്ഷ നൽകുന്നു. 

 

ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട രണ്ടു ദിവസങ്ങളാണ് 2024 ഫെബ്രുവരി ഏഴും എട്ടും. ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കും തങ്ങൾക്കെതിരായ അവഗണനക്കുമെതിരെ കർണാടക, കേരള സർക്കാരുകൾ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ ദൽഹിയിലെത്തി സമരം ചെയ്യുന്നു എന്നതാണത്. തീർച്ചയായും വളരെ വൈകിയാണ് ഈ സമരങ്ങൾ നടക്കുന്നത്. പത്തു വർഷമായി മോഡി സർക്കാർ ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ടും ഇത്തരത്തിലൊരു സമരം നടത്താൻ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമാകാൻ കാത്തിരിക്കേണ്ടി വന്നു. അപ്പോഴും എന്തെങ്കിലും ഫെഡറലിസ്റ്റ് മൂല്യങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ തന്നെ അവയെല്ലാം കുഴിച്ചുമൂടി കേന്ദ്രീകൃത ഹിന്ദുത്വ രാഷ്ട്രമെന്ന ലക്ഷ്യത്തിനു മുന്നിൽ ഇത്തരത്തിലുള്ള പ്രതിരോധങ്ങളെങ്കിലും ഇല്ലെങ്കിലത്തെ അവസ്ഥ എന്തായിരിക്കും? 

സത്യത്തിൽ ഇത്തരം സമരങ്ങൾ പുതിയ കാര്യമൊന്നുമല്ല. കേരളം തന്നെ എത്രയോ തവണ ഇത്തരം സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കോൺഗ്രസും യുപിഎയുമൊക്കെ ഭരിക്കുമ്പോൾ പല തവണ കേരളം ഭരിച്ചിരുന്ന ഇടതുമുന്നണിയുടെ നേതൃത്വത്തിൽ, മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ തന്നെ അത്തരം സമരങ്ങൾ നടന്നിട്ടുണ്ട്. റേഷൻ വിഹിതം വെട്ടിക്കുറച്ചതിനെതിരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സമരം ഉദാഹരണം. ഭരണവും സമരവും ഒന്നിച്ച് എന്ന മുദ്രാവാക്യത്തിനുതന്നെ അന്നു എൽഡിഎഫ് രൂപം കൊടുത്തിരുന്നു. അപൂർവ്വമായിട്ടാണെങ്കിലും കേരളത്തിൽ പ്രതിപക്ഷത്തായിരുന്ന കോൺഗ്രസും അത്തരം സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ മോഡി യുഗം പിറന്ന ശേഷം സമരത്തിനു പകരം എല്ലാം പ്രസ്താവനകളിലും വിലാപങ്ങളിലുമൊതുങ്ങുകയായിരുന്നു. സാമ്പത്തികമായി കേരളത്തിന്റെ അവസ്ഥ അതിരൂക്ഷമാകുകയും പലപല കാരണങ്ങൾ പറഞ്ഞ് കേന്ദ്രം പല വിഹിതങ്ങളും വെട്ടിക്കുറക്കുകയും ചെയ്തപ്പോഴാണ് അവസാന നിമിഷം ഇത്തരം ഒരു സമരത്തിന് കേരളം തയ്യാറായത്. സമരത്തിനു മുന്നോടിയായി ഡിവൈഎഫ്‌ഐയുടെ മനുഷ്യമതിൽ, കേന്ദ്രത്തിനെതിരെ നിയമസഭാ പ്രമേയം, സുപ്രിംകോടതിയിൽ കേസ് തുടങ്ങിയ നടപടികളും സ്വീകരിക്കുകയുണ്ടായി. 

ആദ്യം സമരം പ്രഖ്യാപിച്ചത് കേരളമാണെങ്കിലും നടത്തിയത് കർണാടകമാണ്. അത് കേരളത്തിന്റെ നിലപാടിനു സഹായകരമാണ്. സംസ്ഥാനത്തെ 200 ലധികം താലൂക്കുകളിൽ വരൾച്ച ബാധിച്ചതായി പ്രഖ്യാപിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള നടപടിയുമുണ്ടായില്ലെന്ന് കുറ്റപ്പെടുത്തിയാണ് കർണാടക സമരം നടത്തിയത്. യുദ്ധകാലാടിസ്ഥാനത്തിൽ കേന്ദ്ര ബജറ്റിൽ  കർണാടകയ്ക്ക് വരൾച്ച ദുരിതാശ്വാസം നൽകാൻ ധനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.  കോൺഗ്രസ് അധികാരത്തിലെത്തിയത് മുതൽ ബി.ജെ.പി സർക്കാർ കർണാടകയോട് ശത്രുത മനോഭാവം വെച്ചുപുലർത്തുന്നു. കൂടുതൽ നികുതി വിഹിതം നൽകിയിട്ടും കർണാടകയ്ക്ക് തിരിച്ച് നൽകേണ്ട വിഹിതത്തിൽ വൻ കുറവാണ് വരുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന് അഞ്ച് വർഷത്തിനിടെ നൽകേണ്ട 62,000 കോടി രൂപ കേന്ദ്രം ഇതുവരെ അനുവദിച്ചിട്ടില്ല. ഇങ്ങനെ പോകുന്നു കർണാടകത്തിന്റെ  ആരോപണങ്ങൾ. 

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സമസ്തമേഖലകളിലുമുള്ള കേന്ദ്രവിഹിതവും പദ്ധതികളും വായ്പാ പരിധിയും വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള കേന്ദ്ര നടപടികൾക്കെതിരെയാണ് കേരളത്തിന്റെ  സമരം. സമരത്തിൽ ദൽഹി, പഞ്ചാബ് മുഖ്യന്മാർ പങ്കെടുത്തു. ഇന്ത്യാസഖ്യത്തിലെ പല പാർട്ടികളും സമരത്തെ പിന്തുണച്ച് പ്രതിനിധികള പങ്കെടുപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്വയംഭരണത്തിൽ യൂണിയൻ സർക്കാർ ഇടപെടുന്നതിനെതിരേ സുപ്രീം കോടതിയിലെ കേരള സർക്കാരിന്റെ ഹരജിക്ക് തങ്ങൾ പൂർണ പിന്തുണ നൽകുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. ദക്ഷിണേന്ത്യയിൽ തങ്ങളും പിണറായിയും കിഴക്ക് സഹോദരി മമതയും ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കൾ എല്ലാവരും സംസ്ഥാന സ്വയംഭരണത്തിനായി ഒരുമിച്ച് നിൽക്കുകയാണെന്നും  സഹകരണ ഫെഡറലിസം സ്ഥാപിച്ച്, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം നേടിയെടുക്കുന്നതിലും ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ  ഉയർത്തിപ്പിടിക്കുമെന്നും വിജയിക്കുന്നതുവരെ  പ്രതിഷേധം തുടരുമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടിയത് ഏറെ ശ്രദ്ധേയമാണ്. 

അതേസമയം കേരളത്തിന്റെ ചുവടുപിടിച്ച് കർണാടകയും സമരരംഗത്തിറങ്ങിയെങ്കിലും കേരളത്തിലെ പ്രതിപക്ഷമായ കോൺഗ്രസ് സമരത്തിൽ പങ്കെടുക്കാത്തത് ശരിയായ തീരുമാനമാണെന്ന് പറയാനാവില്ല. തീർച്ചയായും പ്രതിപക്ഷം പറയുന്നപോലെ കേന്ദ്രം മാത്രമല്ല കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി. സംസ്ഥാന സർക്കാരിനും അതിൽ വലിയ പങ്കുണ്ട്. അതെകുറിച്ചെല്ലാം ഏറെ ചർച്ച ചെയ്തതുമാണ്. അതുപക്ഷെ ഈ സമരത്തിൽ പങ്കെടുക്കാതിരിക്കാനുള്ള കാരണമല്ല.  സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ഇവിടേയും കേന്ദ്രനയങ്ങൾക്കെതിരെ അവിടെപോയി ഒന്നിച്ചും സമരം ചെയ്യുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. ഇക്കാര്യത്തിൽ അനാവശ്യമായ കക്ഷിരാഷ്ട്രീയം കാണാൻ പാടില്ലായിരുന്നു. തീർച്ചയായും സിപിഎമ്മും സമരത്തിൽ കക്ഷിരാഷ്ട്രീയം കാണുന്നുണ്ട്. അല്ലെങ്കിൽ സ്റ്റാലിനും കെജ്‌രിവാളിനുമൊപ്പം മമതയേയും ക്ഷണിക്കുമായിരുന്നല്ലോ.

ഫെഡറലിസത്തെ കുറിച്ചൊക്കെ ഘോരഘോരം സംസാരിക്കുമ്പോഴും കേന്ദ്രീകൃതമായ രാഷ്ട്രീയ സംവിധാനമാണ് ഇന്ത്യയുടേത്. അതാകട്ടെ കൂടുതൽ കൂടുതൽ രൂക്ഷമാകുകയുമാണ്. എല്ലാവിധ ബഹുസ്വരതയും വൈവിധ്യങ്ങളും കുഴിച്ചുമൂടുക എന്നത് സംഘപരിവാർ അജണ്ടക്ക് അനിവാര്യമാണ്. അതാണ് നടന്നുകൊണ്ടിരിക്കുന്നത്. സാമ്പത്തിക മേഖലയിൽ അതിന്റെ പ്രതിഫലനമാണ്. ഒറ്റ രാജ്യം, ഒറ്റ നികുതി എന്ന മുദ്രാവാക്യം. അതിന്റെ തന്നെ ഭാഗമാണ് കേന്ദ്രത്തിന്റെ പിടിമുറുക്കലുകളും ഇ ഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ ഇറക്കി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തലും പണം നൽകാതിരിക്കലും. കേരളമടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി വീർപ്പുമുട്ടിക്കുക തന്നെയാണ് കേന്ദ്രം അതിനെതിരായ പോരാട്ടങ്ങളുടെ ആരംഭമാകട്ടെ ഈ സമരങ്ങൾ എന്നാണ് ജനാധിപത്യവിശ്വാസികൾ ആശിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന രാഷ്ട്രീയ പ്രശ്‌നവും ഉയർന്നു വരുന്നുണ്ട്. ബി.ജെ.പി ഭരിക്കാത്ത പല സംസ്ഥാനങ്ങളും ഇന്ന് ഇന്ത്യയിലുണ്ട്. എന്നാൽ ദക്ഷിണേന്ത്യ കർണാടക, തെലങ്കാന തെരഞ്ഞെടുപ്പുകളോടെ ഏറെക്കുറെ പൂർണ്ണമായും ബിജെപി മുക്തമായിരിക്കുന്നു എന്നതാണതിൽ പ്രധാനം. ഇത് സംഘപരിവാറിനെ ചെറുതായൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. അതിനാലാണ് ബിജെപിയുടെ ഉന്നതനേതാക്കൾ പോലും വളരെ കൂടുതൽ സമയം ഇവിടങ്ങളിൽ ചിലവഴിക്കുന്നത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് കുറെ സീറ്റുകളെങ്കിലും നേടാനവർ ശ്രമിക്കുമെന്നുറപ്പ്. ഇതിനെ ചെറുത്തുതോൽപ്പിക്കുക എന്നതാണ് ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ ഉത്തരവാദിത്തം. അതിൽ വിജയിക്കുകയാണെങ്കിൽ ഫെഡറലിസത്തിനു വേണ്ടിയുള്ള പോരാട്ടത്തിനു നൽകുന്ന ഊർജം ചെറുതായിരിക്കില്ല. 

മറ്റൊന്ന് മുഴുവൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഒന്നിച്ചുനിന്ന് ന്യായമായ അവകാശങ്ങൾക്കായുള്ള പോരാട്ടം ഒന്നിച്ചു നടത്തുക എന്നതാണ്. ഭാഷാപരമായും ചരിത്രപരമായും സാംസ്‌കാരികമായും ഒരുപാട് സമാനതകളുള്ള ദക്ഷിണേന്ത്യക്ക് ഒന്നിച്ചു നിൽക്കുക എന്നത് ബുദ്ധിമുട്ടായിരിക്കില്ല. ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യമാകട്ടെ ഉത്തരേന്ത്യയിൽനിന്നു പ്രകടമായി തന്നെ വ്യത്യസ്തമാണ് താനും. ഇന്ന് സംഘപരിവാറിന്റെ ഏറ്റവും പ്രധാന ആയുധമായ രാമൻ ദക്ഷിണേന്ത്യയിൽ പ്രധാനപ്പെട്ട ആരാധനാ മൂർത്തിയല്ല എന്നത് ഒരുദാഹരണം മാത്രം. രാവണനെപോലും പൂജിക്കുന്ന ക്ഷേത്രങ്ങൾ ഇവിടെയുണ്ടല്ലോ. സാംസ്‌കാരികമായ ദേശീയത എന്നൊക്കെ അവകാശപ്പെട്ടുള്ള സംഘപരിവാറിന്റെ അക്രമോത്സുക പ്രവർത്തനങ്ങളെ തടയാൻ ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ചരിത്രം സഹായകമാകുമെന്നുറപ്പ്. ദക്ഷിണേന്ത്യയുടെ പോരാട്ടങ്ങളെ ഐക്യപ്പെടുത്താനുള്ള നീക്കങ്ങൾ കർണാടകയിൽനിന്ന് ആരംഭിച്ചിട്ടുണ്ട് എന്നതും പ്രതീക്ഷ നൽകുന്നു. 

Latest News