ആപ്പിള്‍ സ്‌റ്റോറില്‍ പട്ടാപ്പകല്‍ കവര്‍ച്ച, മോഷ്ടാവ് കടത്തിയത് അമ്പതോളം ഐഫോണുകള്‍

ലോസാഞ്ചലസ്- അമേരിക്കയിലെ ആപ്പിള്‍ സ്‌റ്റോറില്‍നിന്ന് പട്ടാപ്പകല്‍ അമ്പതോളം ഐഫോണുകള്‍ കവര്‍ന്നു.കറുത്തവസ്ത്രവും മുഖംമൂടിയും ധരിച്ചെത്തിയ യുവാവ് ആപ്പിള്‍ സ്‌റ്റോറില്‍നിന്ന് ഫോണുകള്‍ കൊള്ളയടിക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കാലിഫോര്‍ണിയ എംറിവില്ലെയിലെ ആപ്പിള്‍ സ്‌റ്റോറിലാണ് മുഖംമറച്ചെത്തിയ മോഷ്ടാവ് ഫോണുകള്‍ കൊള്ളയടിച്ചത്. ഇയാളെ പോലീസ് പിടികൂടി.
എംറിവില്ലെയിലെ ആപ്പിള്‍ സ്‌റ്റോറില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സ്‌റ്റോറില്‍ പ്രദര്‍ശനത്തിനായി സൂക്ഷിച്ചിരുന്ന 50ഓളം ഐഫോണുകളാണ് ഇയാള്‍ കവര്‍ന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മോഷണം പോയ ഫോണുകള്‍ക്ക് 49,230 ഡോളര്‍ (ഏകദേശം 40 ലക്ഷം രൂപ) വിലവരും.
ബെര്‍ക്കെലി സ്വദേശിയായ ടെയ്‌ലര്‍ മിംസ്(22) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ നിലവില്‍ സാന്റാ റെയില്‍ ജയിലിലാണെന്നും ഇയാള്‍ക്കൊപ്പം ബെര്‍ക്കെലിയിലെ ആപ്പിള്‍ സ്‌റ്റോറില്‍ കവര്‍ച്ച നടത്തിയവരെ കൂടി പോലീസ് പിടികൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

 

 

Latest News