Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച വൈദികനെ അറസ്റ്റ് ചെയ്‌തേക്കും

കോട്ടയം- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്ന് കോട്ടയത്ത് എത്തും. അതിനിടെ, കന്യാസ്ത്രീകളെ സ്വാധീനിച്ച് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വൈദികനായ ജെയിംസ് എര്‍ത്തയിലിനെ ഉടന്‍ അറസ്റ്റു ചെയ്‌തേക്കും. രാഷ്ട്രദീപിക പത്രത്തിന്റെ ഡയറക്ടര്‍ കൂടിയാണ് ജെയിംസ് എര്‍ത്തയില്‍. ഇദ്ദേഹം കന്യാസ്ത്രീകളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമാവും അറസ്റ്റ്.
പാരിതോഷികം വാഗ്ദാനം ചെയ്ത് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍, മരണ ഭയമുളവാക്കുന്ന തരത്തില്‍ ഭീഷണിപ്പെടുത്തല്‍, ഫോണ്‍ വഴിയുള്ള ഭീഷണി എന്നീ വകുപ്പുകളാണ് ജെയിംസ് എര്‍ത്തയിലിനെതിരേ പ്രധാനമായും ചുമത്തിയിരിക്കുന്നത്. വൈദികനെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഒപ്പം ശബ്ദ പരിശോധനയും നടത്തും. അതേസമയം, കേസ് രജിസ്റ്റര്‍ ചെയ്തതോടെ വൈദികന്‍ മുങ്ങിയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
കേസൊതുക്കാന്‍ ശ്രമിച്ചത് പുറത്തു വന്നതിനെ തുടര്‍ന്ന് ശിക്ഷാ നടപടിയെന്ന നിലയിലാണ് സി.എം.ഐ സഭാ നേതൃത്വം ഫാ.എര്‍ത്തലിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയതെങ്കിലും അവിടെ എത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വൈദികനെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രത്യേക കേസായി പരിഗണിക്കുന്നതിനാല്‍ കുറവിലങ്ങാട് പോലീസാണ് കേസന്വേഷിക്കുന്നത്. പാലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു കുറവിലങ്ങാട് പോലീസ് എര്‍ത്തയിലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. വൈദികന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സുഹൃത്ത് സിസ്റ്റര്‍ അനുപമയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം കുറവിലങ്ങാട് മഠത്തിലെത്തിയാണ് മൊഴിയെടുത്തത്. ബിഷപ്പ് ഫോണിലൂടെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സിസ്റ്റര്‍ മൊഴി നല്‍കിയിട്ടുണ്ട്. എര്‍ത്തയിലിന്റെ ഫോണ്‍ സംഭാഷണവും പോലീസിന് കൈമാറി.
അതേസമയം, കന്യാസ്ത്രീ പീഡന കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നിരവധി തവണ കോട്ടയം കുറവിലങ്ങാട് നാടുക്കുന്ന് മഠത്തില്‍ കൊണ്ടുപോയതായി കാര്‍ ഡ്രൈവര്‍ മൊഴി നല്‍കി. ഫ്രാങ്കോ മുളയ്ക്കലിന്റെ സഹോദരന്‍ ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ ഡ്രൈവര്‍ ഗൂഡല്ലൂര്‍ സ്വദേശിയായ നാസറാണ് മൊഴി നല്‍കിയത്. കേസില്‍ ബിഷപ്പിന്റെ സഹോദരനെയും പോലീസ് ചോദ്യം ചെയ്തു. 2014 മെയ് അഞ്ചിനാണ് ബിഷപ്പിനെ ആദ്യം മഠത്തില്‍ കൊണ്ടുപോയത്. പല പ്രാവശ്യം ബിഷപ്പുമൊത്ത് ഇവിടെ എത്തിയപ്പോള്‍ മഠത്തില്‍ താമസിച്ചിട്ടുമുണ്ട്. 2006 മുതല്‍ ബിഷപ്പിന്റെ സഹോദരന്റെ ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി. ബിഷപ്പിനെ കൊണ്ടുപോവാന്‍ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു.
കുറവിലങ്ങാട്ടെ മഠത്തില്‍ വെച്ച് 15 ഓളം തവണ ബിഷപ്പ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കന്യാസ്ത്രീ പോലീസിന് നല്‍കിയ പരാതിയിലും രഹസ്യ മൊഴിയിലും വ്യക്തമാക്കിയിരുന്നത്. കന്യാസ്ത്രീ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് മഠത്തിലെത്തിയിരുന്നതായി സന്ദര്‍ശന രജിസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. ബിഷപ്പ് മഠത്തിലെത്തിയതിന് കൂടുതല്‍ സ്ഥിരീകരണം ലഭിക്കുന്നതിന് വേണ്ടിയാണ് ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി വെള്ളിയാഴ്ച ജലന്ധറിലേക്ക് പോവാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. കന്യാസ്ത്രീക്കെതിരേ പരാതി നല്‍കിയ ബന്ധുവായ സ്ത്രീയുടെയും ഭര്‍ത്താവിന്റെയും മൊഴിയും പോലീസ് രേഖപ്പെടുത്തും. അനുമതി ലഭിച്ചാല്‍ വത്തിക്കാന്‍ പ്രതിനിധിയുടെയും മൊഴി രേഖപ്പെടുത്തും. പീഡനത്തെക്കുറിച്ച് വത്തിക്കാന്‍ പ്രതിനിധിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയതായി കന്യാസ്ത്രീ മൊഴി നല്‍കിയ സാഹചര്യത്തിലാണിത്.
 
 

Latest News