പാക് തെരഞ്ഞെടുപ്പ് : ഫലമറിഞ്ഞ 101 സീറ്റുകളില്‍ 41 സീറ്റില്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടി ജയിച്ചു, നവാസ് ഷെരീഫും വിജയം കണ്ടു


ഇസ്ലാമാബാദ് - പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ 101 സീറ്റില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍  ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിക്കുവേണ്ടി മത്സരിച്ച സ്വത്ന്ത് സ്ഥാനാര്‍ത്ഥികള്‍ 41 സീറ്റുകള്‍ നേടി വലിയ മുന്നേറ്റം തുടരുന്നു. ഇനി 164 സീറ്റുകളിലാണ് ഫലം പ്രഖ്യാപിക്കാനുള്ളത്. പിടിഐക്ക് വേണ്ടി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഫലമറിയാനുള്ള സീറ്റുകളില്‍ മിക്കതിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഇതുവരെ ഫലം പ്രഖ്യാപിച്ച 101 സീറ്റുകളില്‍ 29 സീറ്റുകള്‍ പാക്കിസ്ഥാന്‍ മുസ്ലീം ലീഗും 27 സീറ്റുകള്‍  പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും നേടിയിട്ടുണ്ട്. 

തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവുമായ നവാസ് ഷെരീഫ് വിജയിച്ചു. ലാഹോര്‍ സീറ്റില്‍ അദ്ദേഹം തുടക്കത്തില്‍ പിന്നിലായിരുന്നു. നവാസിന്റെ മകള്‍ മറിയം നവാസ്, സഹോദരന്‍ ഷഹബാസ് ഷെരീഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ് പരാജയപ്പെട്ടുവെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. 

ജനവിധി എതിരാളികള്‍ അംഗീകരിക്കണമെന്നും എതിരാളികളും സൈന്യവും ചേര്‍ന്ന് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് പിടിഐ ആരോപിച്ചു. രാജ്യത്തിന്ഓറെ പലഭാഗങ്ങളിലും പിടിഐ അനുയായികള്‍ ആഹ്ലാദ പ്രകടനം തുടങ്ങി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ വിലക്ക് ഉള്ളതിനാല്‍ സ്വതന്ത്രര്‍ ആയാണ് പിടിഐ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. മത്സരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് റാവല്‍പിണ്ടി ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്‍ പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ട് ചെയ്തത്. ഇമ്രാനൊപ്പം ജയിലില്‍ കഴിയുന്ന ഭാര്യ ബുഷ്‌റ ബീവിക്ക് വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ല.
ദേശീയ അസംബ്ലിയിലെ 266 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

 

Latest News