- ലോക കേരള സഭ അംഗങ്ങളുടേയും സംഘടനകളുടേയും പിന്തുണ തേടും
- ജില്ലകളിലെ ഫണ്ട് ശേഖരണത്തിന് മന്ത്രിമാർക്ക് ചുമതല
- വിദ്യാലയങ്ങളിൽ 11 ന് ധനസമാഹരണം
തിരുവനന്തപുരം- പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണത്തിനായി പ്രവാസി മലയാളികൾ ഏറെയുളള വിദേശ രാജ്യങ്ങളിൽനിന്ന് ധനശേഖരണം നടത്താൻ മന്ത്രിസഭയോഗം തീരുമാനിച്ചു.
ലോക കേരളസഭ അംഗങ്ങളേയും പ്രവാസി സംഘടനകളേയും സഹകരിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം നടത്തുക. ഇതിനായി ഒരു മന്ത്രിയെയും ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിക്കും.
യു.എ.ഇ., ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, സിംഗപ്പൂർ, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, യു.കെ, ജർമനി, യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് പ്രവാസികളിൽനിന്ന് ധനസമാഹരണം നടത്താനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽനിന്നും പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ധനശേഖരണം നടത്തും. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഇതിനായ പ്രത്യേക ചുമതല നൽകും.
എല്ലാ ജില്ലകളിലും പ്രാദേശിക കേന്ദ്രങ്ങൾ നിശ്ചയിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കാനും ഏറ്റുവാങ്ങുന്നതിന് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളികളാകാൻ താൽപര്യമുളള വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഈമാസം 10 മുതൽ 15 വരെ ജില്ലാ കേന്ദ്രങ്ങളിൽ ഫണ്ട് ശേഖരണം നടത്തും. ഇതിനു മുന്നോടിയായി നാളെ എല്ലാ ജില്ലകളിലും ജില്ലാ കലക്ടർമാർ വകുപ്പ് മേധാവികളുടെ യോഗം വിളിക്കും. അഡീഷണൽ ചീഫ് സെക്രട്ടറിതലത്തിലുളള ഉദ്യോഗസ്ഥർ ഈ യോഗങ്ങളിൽ പങ്കെടുക്കും. ജില്ലകളിലെ ധനസമാഹരണത്തിന് മന്ത്രിമാർക്ക് പ്രത്യേക ചുമതല നൽകയതായി മുഖ്യമന്ത്രി അറിയിച്ചു. കാസർകോട് - ഇ. ചന്ദ്രശേഖരൻ, കണ്ണൂർ - ഇ.പി. ജയരാജൻ, കെ.കെ. ശൈലജ വയനാട് - രാമചന്ദ്രൻ കടന്നപ്പള്ളി, കോഴിക്കോട് - ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, മലപ്പുറം - കെ.ടി.ജലീൽ, പാലക്കാട് - എ.കെ. ബാലൻ, തൃശൂർ - സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, എറണാകുളം - എ.സി. മൊയ്തീൻ, ഇടുക്കി - എം.എം. മണി, കോട്ടയം - തോമസ് ഐസക്, കെ. രാജു, ആലപ്പുഴ -ജി. സുധാകരൻ, തിലോത്തമൻ, പത്തനംതിട്ട - മാത്യു ടി തോമസ്, കൊല്ലം -മേഴ്‌സിക്കുട്ടിയമ്മ, തിരുവനന്തപുരം - കടകംപള്ളി സുരേന്ദ്രൻ.
സംസ്ഥാനത്തെ പ്രൊഫഷണൽ വിദ്യാലയങ്ങൾ, സർക്കാർ - എയ്ഡഡ് വിദ്യാലയങ്ങൾ, സർക്കാർ നിയന്ത്രണത്തിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈമാസം 11-ന് ധനസമാഹരണം നടത്താൻ തീരുമാനിച്ചു. ഇതിന് പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.സി. സ്ഥാപനങ്ങളെയും ധനസമാഹരണ പരിപാടിയിൽ പങ്കാളികളാക്കാൻ തീരുമാനിച്ചിട്ടുണ്ട്.