Sorry, you need to enable JavaScript to visit this website.

പ്രവാസിയെ ചതിയില്‍ പെടുത്തി കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളുമായി ഇനി മുതല്‍ സഹകരിക്കില്ലെന്ന് മഹല്ല് കമ്മറ്റി

മലപ്പുറം -  അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങുകയായിരുന്ന പ്രവാസിയെ ചതിയില്‍ പെടുത്തി കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളുമായി  യാതൊരു സഹകരണവുമുണ്ടാകില്ലെന്ന് കാണിച്ച് മഹല്ല് കമ്മിറ്റി നോട്ടീസ് പുറത്തിറക്കി. ഓമാനൂര്‍ മേലേമ്പ്ര വലിയ ജുമാ മസ്ജിദ് കമ്മിറ്റിയാണ് പ്രതികള്‍ക്കെതിരെ നിലപാടെടുത്തത്. സംഭവം ഗൗരവമായി കാണുന്നുവെന്നും ഇത്തരം ലഹരി ഉപഭോക്താക്കളോട് അതില്‍ നിന്നും പിന്മാറുന്നത് വരെ മഹല്ല് കമ്മിറ്റി യാതൊരു സഹകരണവും ഉണ്ടായിരിക്കുന്നതല്ലെന്നും കമ്മിറ്റി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ഓമാനൂര്‍ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസല്‍ അവധി കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച സുഹൃത്തായ ഷമീം ഇറച്ചിയും മറ്റും അടങ്ങിയ പാക്കറ്റ് നല്‍കി ഇത് ഗള്‍ഫില്‍ സുഹൃത്തിന് കൈമാറണെന്ന് ആവശ്യപ്പെട്ടത്. ഇത് തന്റെ ഗള്‍ഫിലേക്ക് കൊണ്ടു പോകുന്ന ബാഗില്‍ അടുക്കിവെക്കാനായി  കവര്‍ പൊട്ടിച്ചപ്പോഴാണ് പാക്കറ്റില്‍ ഇറച്ചിയോടൊപ്പം സമര്‍ത്ഥമായി കഞ്ചാവ് പൊതിഞ്ഞു വെച്ചതായി കണ്ടെത്തിയത്.

VIDEO - പ്രവാസികളേ, നിങ്ങളീ ചതി തിരിച്ചറിയുക

ഫൈസല്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ഓമാനൂര്‍ സ്വദേശി അമ്പലത്തിങ്ങല്‍ ഫിനു ഫാസില്‍, പി.കെ.ഷമീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രതികളുമായി ഇനി സഹകരിക്കേണ്ടതില്ലെന്നാണ് മഹല്ല് കമ്മറ്റിയുടെ തീരുമാനം.

മഹല്ല് കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിന്റെ പൂര്‍ണ്ണ രൂപം

'പ്രിയ മഹല്ല് നിവാസികളെ,
നമ്മടെ മഹല്ലില്‍ മാന്യനായ പ്രവാസിയായ സുഹൃത്തിനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ലഹരിവസ്തുകള്‍ ബീഫിന്റെ മറവില്‍ പൊതിഞ്ഞു നല്‍കിയ സംഭവത്തെ മഹല്ല് കമ്മിറ്റി വളരെ ഗൗരവത്തോടെ കാണുന്നു. ഇത്തരം ലഹരി ഉപഭോക്താക്കളോട് അതില്‍ നിന്നും പിന്മാറുന്നത് വരെ മഹല്ല് കമ്മിറ്റി യാതൊരു സഹകരണവും ഉണ്ടായിരിക്കുന്നതല്ല. നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന ഇത്തരം മദ്യം മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയ ലഹരി ഉപയോഗത്തിനെതിരെയും വിപണനത്തിനെതിരെയും ശക്തമായും കമ്മിറ്റി പ്രതികരിക്കുന്നതാണ്. കഴിഞ്ഞ പ്രവര്‍ത്തക സമിതിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതും ഉടന്‍ തന്നെ അത് നടപ്പിലാക്കുന്നതുമാണ്. എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

എന്ന് സെക്രട്ടറി.''

Latest News