റിയാദ് - ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ കേസിൽ സൗദി പൗരനെയും മൂന്നു ഈജിപ്തുകാരെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.
സ്വന്തം നിലക്ക് ഓഫീസ്, സ്‌കൂൾ സ്റ്റേഷനറി സ്ഥാപനം നടത്തിയ ഈജിപ്തുകാരായ മുഹമ്മദ് മഹ്ദി മുഹമ്മദ് ഗുനൈം, അലാ അൽസയ്യിദ് അഹ്മദ് ഉവൈസ്, ഫരീദ് മുഹമ്മദ് ലാശീൻ എന്നിവരെയും ബിനാമി സ്ഥാപനം നടത്തുന്നതിന് ഇവർക്ക് കൂട്ടുനിന്ന സൗദി പൗരൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽസ്വാനിഇനും കോടതി ഒരു ലക്ഷം റിയാൽ പിഴ ചുമത്തി. സ്ഥാപനം അടച്ചുപൂട്ടുന്നതിനും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു. ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശികളെ നാടുകടത്തുന്നതിനും വിധിയുണ്ട്. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും. ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരനെയും വിലക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. നിയമ ലംഘകരുടെ പേരുവിരങ്ങളും അവർ നടത്തിയ നിയമ ലംഘനങ്ങളും ഇതിനുള്ള ശിക്ഷയും കുറ്റക്കാരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രങ്ങത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചു.
റിയാദ് അൽമുറബ്ബ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനം ബിനാമിയാണെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനം ഈജിപ്തുകാർ ബിനാമിയായി സ്വന്തം നിലക്ക് നടത്തുന്നതാണെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ കണ്ടെത്തി. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾ സ്വീകരിക്കുന്നതിന് നിയമ ലംഘകർക്കെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് മന്ത്രാലയം കൈമാറുകയായിരുന്നു.
ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്തുകൊടുക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും.
നിയമ ലംഘകരായ വിദേശികളെ നാടുകടത്തുകയും ചെയ്യും. ദേശീയ പരിവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി, വാണിജ്യ വഞ്ചനയും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മയും വർധിക്കുന്നതിന് പ്രധാന കാരണമായ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് ആറിന പദ്ധതി നടപ്പാക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം നീക്കം തുടങ്ങിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് സ്ഥാപനങ്ങളെ നിർബന്ധിക്കൽ, മുഴുവൻ ഇടപാടുകളും ബില്ലുകൾ വഴിയാക്കുന്നതിന് നിർബന്ധിക്കൽ, ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തൽ, ബിനാമി വിരുദ്ധ മേഖലയിൽ വ്യത്യസ്ത വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ ഏകീകരിക്കൽ, സ്വദേശിവൽക്കരണം, വാണിജ്യ മേഖലയിൽ നീതിപൂർവമായ മത്സരം ഉറപ്പുവരുത്തൽ, നിയമ വിരുദ്ധ ബിസിനസുകളെ കുറിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാക്കി ഓരോ മേഖലയിലെയും ബിനാമി പ്രവണതക്ക് പരിഹാരം കാണുന്നതിന് പ്രത്യേകം പ്രത്യേകം നടപടിയെടുക്കൽ എന്നിവയാണ് ബിനാമി പ്രവണത അവസാനിപ്പിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം സ്വീകരിക്കുക.
ഘട്ടംഘട്ടമായി എല്ലാ മേഖലകളിലും ബിനാമി വിരുദ്ധ പോരാട്ടം നടത്തുന്നതിനാണ് മന്ത്രാലയം ശ്രമിക്കുന്നത്. ചില്ലറ വ്യാപാര, കോൺട്രാക്ടിംഗ് മേഖലകളിൽ ബിനാമി വിരുദ്ധ പോരാട്ടത്തിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ഇതിനകം തുടക്കമിട്ടിട്ടുണ്ട്. ഈ രണ്ടു മേഖലകളിലുമാണ് ബിനാമി പ്രവണത ഏറ്റവും ശക്തം. അടുത്ത ഘട്ടങ്ങളിൽ മറ്റു മേഖലകളിലേക്കും ബിനാമി വിരുദ്ധ പോരാട്ടം വ്യാപിപ്പിക്കും. നിയമ ലംഘനങ്ങളിൽ നിന്ന് മുക്തമായ, നിയമാനുസൃത ബിസിനസ് സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതിനും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് സ്വദേശികൾക്ക് അവസരമൊരുക്കുന്നതിനുമാണ് ഇതിലൂടെ വാണിജ്യ, നിക്ഷേപ മന്ത്രാലയം ലക്ഷ്യമിടുന്നത്.