ചികിത്സക്കെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മാനന്തവാടി- ചികിത്സക്കെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് കെ.ജെ. റീന സസ്‌പെന്‍ഡ് ചെയ്തത്. 2020 ഒക്ടോബറിലാണ് ഡോക്ടര്‍ക്കെതിരെ പീഡനശ്രമ പരാതി ഉയര്‍ന്നത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡോക്ടര്‍ക്ക് കോടതി രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. അപ്പീല്‍ പോകാന്‍ സാവകാശവും അനുവദിച്ചു. ഇതോടെ ഡോക്ടര്‍ ജോലിയില്‍ തുടരുകയായിരുന്നു.

അടുത്തിടെ കല്‍പറ്റയില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ ലേണിങ് ഡിസബിലിറ്റി ക്യാംപിന് ജോസ്റ്റിനാണ് നേതൃത്വം നല്‍കിയത്. ഇതില്‍ പ്രതിഷേധവുമായി യുവജന, വനിതാ സംഘടനകള്‍ രംഗത്തുവന്നതിനെത്തുടര്‍ന്ന് ഡോക്ടറെ ക്യാംപ് ചുമതലയില്‍നിന്നു നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

 

Latest News