Sorry, you need to enable JavaScript to visit this website.

പ്രണയാഭ്യര്‍ത്ഥ നിരസിച്ച പത്താംക്ലാസുകാരിയെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി കഴുത്തറുത്ത് കൊന്നു

ഹൈദരാബാദ്- പ്രണയാഭ്യര്‍ത്ഥന നിരസിച്ച 16കാരിയെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി വീട്ടില്‍ അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. ഹൈദരാബാദിനു സമീപം കുക്കട്പള്ളിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് ദാരുണ സംഭവം അരങ്ങേറിയത്. ഏതാനും മാസങ്ങളായി നികിത എന്ന പെണ്‍കുട്ടിയെ യുവാവ് നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തി വരികയായിരുന്നു. എങ്കിലും പെണ്‍കുട്ടി ഇതു കാര്യമാക്കാതെ യുവാവിനെ അവഗണിച്ചു. ഇതിനിടെയാണ് കഴിഞ്ഞി ദിവസം പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായ സമയം നോക്കി വീട്ടിലെത്തിയത്. തുടര്‍ന്ന് വാഗ്വാദമുണ്ടായി. ഇതിനിടെ യുവാവ് കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ നാന്ദഡിലെ ഒരു എന്‍ജിനീയറിങ് കോളെജില്‍ പഠിക്കുന്ന 23കാരന്‍ ആനന്ദ് ആണ് പ്രതി. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി നന്നായി പെരുമാറിയ ശേഷം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം വാര്‍ന്നു മരിച്ചു. പെണ്‍കുട്ടി തന്നെ അവഗണിച്ചതും മറ്റു ആണ്‍കുട്ടികളുമായി അടുപ്പം കാട്ടിയതുമാണ് തന്നെ ചൊടിപ്പിച്ചതെന്ന് പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു.

നാലു മാസത്തിനിടെ ഹൈദരാബാദില്‍ സമാന രീതിയില്‍ പെണ്‍കുട്ടികള്‍ കഴുത്തറുത്ത് കൊല്ലപ്പെടുന്ന സംഭവം ഇതു നാലാം തവണയാണ്. നാലു സംഭവങ്ങളിളും പ്രണയാഭ്യര്‍ത്ഥന നിരസിച്ചതായിരുന്നു കൊലയ്ക്കു പ്രതികളെ പ്രേരിപ്പിച്ചത്. മേയില്‍ വെങ്കട്‌ലക്ഷമി എന്ന 19കാരിയും സിരിഷ എന്ന 21കാരിയും കഴുത്തറുക്കപ്പെട്ട് കൊല്ലപ്പെട്ടിരുന്നു. ജൂണില്‍ കരിംനഗറില്‍ ഒരു പെണ്‍കുട്ടിയെ പരസ്യമായാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
 

Latest News