Sorry, you need to enable JavaScript to visit this website.

കിറുകൃത്യമാണ് സൗദിയുടെ നിലപാട്, ഉറച്ചതുമാണ്

കിഴക്കൻ ജറൂസലേം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ സ്ഥാപിക്കാതെ ഇസ്രായിലുമായി ഒരു നിലക്കുമുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന സൗദി അറേബ്യയുടെ ഉറച്ച നിലപാടിനെ സ്വാഗതം ചെയ്യുകയാണ് മുസ്ലിം രാജ്യങ്ങളും മുസ്ലിം വേൾഡും. ഫലസ്തീൻ പ്രശ്‌നത്തിൽ സൗദി അറേബ്യ എക്കാലത്തും ഇസ്രായിലുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിലപാടിൽ ഒരു തരത്തിലുള്ള അയവും വരുത്താതെയാണ് രാജ്യം നിലപാട് ആവർത്തിച്ചത്. ഗാസയിൽ സമാധാനം സ്ഥാപിക്കലും സ്വതന്ത്ര ഫലസ്തീനുമാണ് സൗദിയുടെ നിലപാട്. 
മുസ്ലിം വേൾഡ് ലീഗും അസോസിയേഷൻ ഓഫ് മുസ്ലിം സ്‌കോളേഴ്‌സും സൗദിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തി. മുസ്ലിം പണ്ഡിതൻമാരുടെ സംഘടനയുടെ തലവൻ ഡോ. മുഹമ്മദ് അൽ ഈസ സൗദി നിലപാട് കൃത്യമാണെന്ന് വ്യക്തമാക്കി. അറബ്-ഇസ്രായിൽ സമാധാന പദ്ധതിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും അമേരിക്കയും നടത്തുന്ന ചർച്ചകളുമായും അമേരിക്കൻ ദേശീയ സുരക്ഷാ സമിതി വക്താവ് ഇക്കാര്യത്തിൽ നടത്തിയ പ്രസ്താവനകളുമായും പ്രതികരിച്ചാണ് ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന കാര്യത്തിലുള്ള ഉറച്ച നിലപാട് സൗദി വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസം ആവർത്തിച്ചത്. 

ഫലസ്തീൻ പ്രശ്‌നത്തിലെ സൗദി അറേബ്യയുടെ നിലപാട് എക്കാലവും ഉറച്ചതാണെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീൻ ജനതക്ക് നിയമാനുസൃത അവകാശങ്ങൾ ലഭിക്കൽ അനിവാര്യമാണ്. 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കാതെയും ഗാസയിലെ ഇസ്രായിൽ ആക്രമണം അവസാനിപ്പിക്കാതെയും ഗാസയിൽ നിന്ന് മുഴുവൻ ഇസ്രായിലി സൈനികരും പിൻവാങ്ങാതെയും ഇസ്രായിലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി വ്യക്തമാക്കി. 

ഫലസ്തീൻ ജനതക്ക് നിയമാനുസൃത അവകാശങ്ങൾ ലഭിക്കണം. ഫലസ്തീനികൾക്ക് സമഗ്രവും നീതിപൂർവകവുമായ സമാധാനം കൈവരണം. ഫലസ്തീൻ രാഷ്ട്രത്തെ ഇനിയും അംഗീകരിക്കാത്ത, യു.എൻ രക്ഷാ സമിതി സ്ഥിരാംഗങ്ങളായ രാജ്യങ്ങൾ അടക്കം അന്താരാഷ്ട്ര സമൂഹം 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രത്തെ എത്രയും വേഗം അംഗീകരിക്കണമെന്നുമാണ് സൗദി അറേബ്യ ആവശ്യപ്പെടുന്നത്.
ഇസ്രായിലും ഫലസ്തീനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചാൽ മേഖലയിലുടനീളം സമാധാനം കൈവരുമെന്ന വിശാലമായ കാഴ്ച്ചപ്പാടാണ് സൗദി അറേബ്യക്കുള്ളത്. ഈ നിലപാടിനെ വീണ്ടും കൃത്യമായും ഉറപ്പിച്ചും പറഞ്ഞിരിക്കുകയാണ് സൗദി അറേബ്യ ഒരിക്കൽ കൂടി. മറ്റൊരു ലോക രാജ്യവും ഫലസ്തീൻ വിഷയത്തിൽ ഇത്രയും കൃത്യമായ നിലപാട് ഇതേവരെ പങ്കുവെച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
 

Latest News