Sorry, you need to enable JavaScript to visit this website.

സൗദിയുടെ കയറ്റുമതിയില്‍ വന്‍ ഇടിവ്, 15.6 ശതമാനം കുറഞ്ഞു

ജിദ്ദ - നവംബറില്‍ സൗദി അറേബ്യയുടെ കയറ്റുമതി കുത്തനെ ഇടിഞ്ഞതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. നവംബറില്‍ 95 ബില്യണ്‍ റിയാലിന്റെ ഉല്‍പന്നങ്ങളാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. 2022 നവംബറില്‍ കയറ്റുമതി 112.6 ബില്യണ്‍ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നവംബറില്‍ കയറ്റുമതി 15.6 ശതമാനം തോതില്‍ കുറഞ്ഞു.
എണ്ണ കയറ്റുമതി 19.4 ശതമാനം തോതില്‍ കുറഞ്ഞതാണ് ആകെ കയറ്റുമതിയിലും പ്രതിഫലിച്ചത്. നവംബറില്‍ 72.4 ബില്യണ്‍ റിയാലിന്റെ എണ്ണയാണ് കയറ്റി അയച്ചത്. 2022 നവംബറില്‍ ഇത് 89.8 ബില്യണ്‍ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നവംബറില്‍ എണ്ണ കയറ്റുമതിയില്‍ 17.4 ബില്യണ്‍ റിയാലിന്റെ കുറവ് രേഖപ്പെടുത്തി. ആകെ കയറ്റുമതിയില്‍ എണ്ണ കയറ്റുമതി 79.8 ശതമാനത്തില്‍ നിന്ന് 76.2 ശതമാനമായി കുറഞ്ഞു.
ഒക്‌ടോബര്‍ മാസത്തെ അപേക്ഷിച്ച് നവംബറില്‍ കയറ്റുമതി 8.9 ശതമാനം തോതിലും കുറഞ്ഞു. 2022 നവംബറിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നവംബറില്‍ പെട്രോളിതര കയറ്റുമതി 0.7 ശതമാനം തോതില്‍ കുറഞ്ഞു. നവംബറില്‍ 22.6 ബില്യണ്‍ റിയാലിന്റെ പെട്രോളിതര ഉല്‍പന്നങ്ങളാണ് കയറ്റി അയച്ചത്. 2022 നവംബറില്‍ ഇത് 22.8 ബില്യണ്‍ റിയാലായിരുന്നു. നവംബറില്‍ ഇറക്കുമതി 3.7 ശതമാനം തോതില്‍ വര്‍ധിച്ച് 67.1 ബില്യണ്‍ റിയാലായി. 2022 നവംബറില്‍ ഇറക്കുമതി 64.8 ബില്യണ്‍ റിയാലായിരുന്നു. ഒക്‌ടോബര്‍ മാസത്തെ അപേക്ഷിച്ച് നവംബറില്‍ ഇറക്കുമതി 9.1 ശതമാനം തോതില്‍ കുറഞ്ഞു. നവംബറില്‍ വ്യാപാര മിച്ചം 28 ബില്യണ്‍ റിയാലായി കുറഞ്ഞു. 2022 നവംബറില്‍ വാണിജ്യ മിച്ചം 48 ബില്യണ്‍ റിയാലായിരുന്നെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു.

 

Latest News