ഗാസ- ഗാസയിൽ കരട് വെടിനിർത്തൽ കരാറിനോടുള്ള തങ്ങളുടെ മറുപടി മധ്യസ്ഥർക്ക് കൈമാറിയെന്ന് ഹമാസ്. ഖത്തറിലെയും ഈജിപ്തിലെയും സഹോദരങ്ങൾക്കാണ് മറുപടി കൈമാറിയതെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. സമഗ്രവും സമ്പൂർണവുമായ വെടിനിർത്തലിനുള്ള കാര്യങ്ങളാണ് മറുപടിയിലുള്ളതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഈജിപ്തിന്റെയും ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ പാരീസിൽ നടന്ന സമാധാന ചർച്ചയിൽ കഴിഞ്ഞയാഴ്ചയാണ് കരട് വെടിനിർത്തൽ കരാർ ഇസ്രായിലിനും ഹമാസിനും നൽകിയത്. രണ്ടു മാസത്തെ താൽക്കാലിക വെടിനിർത്തൽ നടപ്പാക്കി ആ സമയം ഹമാസിന്റെ കൈവശമുള്ള ഇസ്രായിലെ ബന്ദികളെ മുഴുവൻ മോചിപ്പിക്കാനും പകരം ഇസ്രായിൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനി തടവുകാരെ മോചിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് കരട് കരാർ.