Sorry, you need to enable JavaScript to visit this website.

കേരളത്തിൽ അരിവില കൂടാൻ സാധ്യതയെന്ന് മന്ത്രി ജി.ആർ അനിൽ

ന്യൂദൽഹി- സംസ്ഥാനത്ത് അരിവില കൂടാൻ സാധ്യതയുണ്ടെന്നും ഭക്ഷ്യവകുപ്പ് കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെയെന്നും മന്ത്രി ജി.ആർ.അനിൽ. ദൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധിക്ക് അനുസൃതമായി പരിഗണന ബജറ്റിൽ വേണം. മന്ത്രിയെന്ന നിലയിൽ ചർച്ച നടത്തും. കൂടുതൽ കാര്യങ്ങളിൽ പരസ്യമായി പ്രതികരിക്കുന്നില്ല. ഭക്ഷ്യവകുപ്പ് നേരിടുന്ന പ്രശ്‌നങ്ങൾ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കും. പ്രശ്‌ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. 

ഒ.എം.എസ് സ്‌കീമിൽ ഇത്തവണ ഗവ.ഏജൻസികൾ ഇല്ലാത്തത് പ്രതിസന്ധിയുണ്ടാക്കും. തീരുമാനം മാറ്റണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും ജി.ആർ.അനിൽ പറഞ്ഞു. സംസ്ഥാന ബജറ്റിന് പിന്നാലെ ആവശ്യമായ തുക വകയിരുത്താത്തതിൽ ഭക്ഷ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സപ്ലൈകോയ്ക്കു വിപണി ഇടപെടലിനുള്ള പണം പോലും അനുവദിക്കാത്തതിലെ പ്രതിഷേധം അറിയിക്കാൻ, ബജറ്റ് പ്രസംഗത്തിനു ശേഷം ധനമന്ത്രിക്കു ഹസ്തദാനം നൽകാതെ ഭക്ഷ്യമന്ത്രി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. 
സബ്‌സിഡി സാധനങ്ങൾ നൽകിയതിലൂടെ 2011.52 കോടി രൂപയുടെ കടുത്ത സാമ്പത്തിക ഭാരവും വിതരണക്കാർക്ക് നൽകാനുള്ളത് 792.20 കോടി രൂപയുടെ കുടിശികയും ഉൾപ്പെടെ രൂക്ഷമായ പ്രതിസന്ധിയിലാണ് സപ്ലൈകോ.
 

Latest News