അതിഥിത്തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും തട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി- അതിഥിത്തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും തട്ടിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ തെക്കേപ്പുറം നിലയാളിക്കല്‍ വീട്ടില്‍ മുഹമ്മദ് മുര്‍ഷിദ് (26), വയനാട് വെണ്‍മണി കൈതക്കല്‍ വീട്ടില്‍ റോപ്‌സണ്‍ (21), പള്ളുരുത്തി കൊഷ്ണം വേലിപ്പറമ്പില്‍ സബീര്‍ (57) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 

മുട്ടം ഭാഗത്ത് ചായക്കട നടത്തുന്ന ബംഗാള്‍ സ്വദേശി മുഹമ്മദ് സബീറിനെയാണ് തട്ടികൊണ്ടുപോയത്. രണ്ടാം തിയ്യതി രാത്രി 10 മണിയോടെയാണ് സംഭവം. പ്രതികള്‍ വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ട് വണ്ടിയിലേക്ക് ചായ കൊണ്ടുവരാനാവശ്യപ്പെടുകയായിരുന്നു. ചായ കൊടുത്തതിന് ശേഷം തിരിഞ്ഞു നടന്ന അതിഥി ത്തൊഴിലാളിയെ റോപ്‌സന്‍ വാഹനത്തിലേക്ക് വലിച്ചു കയറ്റി സംഘം എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു. 

പോകുന്ന വഴി കണ്ണ് കെട്ടുകയും അരലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. പണം കൈക്കലാക്കിയ ശേഷം അതിഥിത്തൊഴിലാളിയുടെ മൊബൈല്‍ ബലമായി സംഘം വാങ്ങിയെടുത്ത് പുലര്‍ച്ചെ കലൂര്‍ ഭാഗത്ത് മുഹമ്മദ് സബീറിനെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. പ്രതികളെ എറണാകുളത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും സാഹസികമായാണ് പിടികൂടിയത്. വാഹനവും കണ്ടെടുത്തു. 

റോപ്‌സണുമായി പരിചയമുള്ളയാളാണ് അതിഥി ത്തൊഴിലാളി. ഡി. വൈ. എസ്. പി  എ. പ്രസാദ്, എസ്. ഐമാരായ കെ. നന്ദകുമാര്‍, എസ്. എസ്. ശ്രീലാല്‍, എ. എസ്. ഐ കെ. എ. നൗഷാദ്,
സി. പി. ഒമാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, കെ. എം. മനോജ്, എം. എസ്. സന്ദീപ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Latest News