Sorry, you need to enable JavaScript to visit this website.

എസ്.ഡി.പി.ഐക്കാരെ രക്ഷിക്കാൻ മൊഴി മാറ്റിയെന്ന്; പഞ്ചായത്ത് അംഗത്തിനെതിരെ ബി.ജെ.പി

കണ്ണൂർ- മയക്കുമരുന്നു കേസിൽ പ്രതികളായ എസ്.ഡി.പി.ഐ പ്രവർത്തകരെ രക്ഷിക്കാൻ സി.പി.എം ജനപ്രതിനിധിയടക്കം കോടതിയിൽ മൊഴി മാറ്റിയ സംഭവം വിവാദമാവുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. 
കർണാടകയിൽനിന്ന് കടത്തിക്കൊണ്ടുവരികയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ സഹിതമാണ് എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിലായത്. ഇവരെ കേസിൽ നിന്ന് രക്ഷിക്കാനാണ് സി.പി.എം നേതാക്കളും പായം ഗ്രാമപഞ്ചായത്ത് മെമ്പറും ഉൾപ്പെടെ കോടതിയിൽ മൊഴി മാറ്റിയത്. എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതികളായ കേസിൽ മൊഴി മാറ്റിയതിനു പിന്നിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് സംശയം ഉയർന്നിട്ടുണ്ട്. 
ഈ കേസിൽ ഒരു വർഷത്തിലേറെയായി ജാമ്യം ലഭിക്കാതെ പ്രതികൾ റിമാന്റിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം വടകര നാർക്കോട്ടിക് കോടതിയിൽ നടന്ന വിചാരണ സമയത്താണ് സാക്ഷികൾ മൊഴി മാറ്റിയത്.
പ്രതികളെ രക്ഷിക്കാനുള്ള വ്യക്തമായ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. മയക്കുമരുന്നു കേസിൽ അറസ്റ്റിലായ പ്രതികൾ പുന്നാട് നടന്ന പ്രമാദമായ അശ്വിനികുമാർ കൊലപാതക ക്കേസിലെ പ്രതികളുമാണ്. മൊഴിമാറ്റിപ്പറഞ്ഞ സാക്ഷികൾ ജനപ്രതിനിധിയാണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണെന്ന് ബി.ജെ.പി ചൂണ്ടിക്കാണിക്കുന്നു. ഇതിനു പിന്നിലെ ഗൂഢാലോചനയെകുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മയക്കുമരുന്ന് കേസിൽ സാക്ഷികൾ മൊഴി മാറ്റിപറയാൻ കാരണമെന്തെന്ന് സി.പി.എം വ്യക്തമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

Latest News