അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയതിന് കേരള സാഹിത്യ അക്കദാമി നല്‍കിയത് വെറും 2400 രൂപയെന്ന് ചുള്ളിക്കാട്

കൊച്ചി - കേരള സാഹിത്യ അക്കാദമിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി കവിയും എഴുത്തുകാരനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് . സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയ തനിക്ക് നല്‍കിയത് വെറും 2400 രൂപയാണെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ഉദ്ധരിച്ച് സുഹൃത്ത് ജയചന്ദ്രന്റെ  ഫേസ്ബുക്കിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.  ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാന്‍ അക്കാദമി ക്ഷണിച്ചു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ സംസാരിക്കുകയും ചെയ്തു - ചുള്ളിക്കാടിനെ ഉദ്ധരിച്ചു കൊണ്ടുള്ള കുറിപ്പില്‍ പറയുന്നു.

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ
50 വര്‍ഷം ആശാന്‍കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണ് പ്രഭാഷണത്തില്‍ പറഞ്ഞത്. പ്രതിഫലമായി എനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണ്.  എറണാകുളത്തുനിന്ന് തൃശൂര്‍ വരെ വാസ് ട്രാവല്‍സിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാര്‍ജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3500 രൂപ ചെലവായി. 1100 രൂപ ഞാന്‍ നല്‍കിയത്  സീരിയലില്‍ അഭിനയിച്ചു ഞാന്‍  നേടിയ പണത്തില്‍നിന്നാണ്. സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, മന്ത്രിമാരില്‍ നിന്ന്  കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാന്‍ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും കുറിപ്പില്‍ പറയുന്നു. 

Latest News