Sorry, you need to enable JavaScript to visit this website.

ചെങ്കടലിന് സമീപം ഇന്ത്യയുടെ 12 യുദ്ധക്കപ്പലുകള്‍, ചൈനക്കൊരു സന്ദേശം

ന്യൂദല്‍ഹി- സമുദ്രപാതകളില്‍ കപ്പലുകള്‍ക്ക് ഭീഷണിയാകുന്ന കൊള്ളക്കാരെ അടിച്ചമര്‍ത്തുന്നതില്‍ ഇന്ത്യന്‍ നാവിക സേന വഹിക്കുന്ന പങ്ക് ആഗോളതലത്തില്‍ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി സംഭവങ്ങളിലാണ് ഇന്ത്യ ഇടപെട്ടത്. ചെങ്കടലിന് സമീപമുള്ള ഇന്ത്യന്‍ നാവിക സേനയുടെ രക്ഷാദൗത്യങ്ങളില്‍ കൂടുതലും ഇറാന്‍ മത്സ്യബന്ധന ബോട്ടുകളെ സോമാലിയന്‍ കൊള്ളക്കാരില്‍നിന്ന് രക്ഷിക്കുന്നതിനായിരുന്നു.
ഇസ്രായില്‍-ഹമാസ് യുദ്ധത്തിനിടെ ചെങ്കടല്‍ പലപ്പോഴും കലുഷമായിട്ടുണ്ട്. ഹമാസിനെ പിന്തുണക്കുന്ന ഹൂത്തി വിമതര്‍ നിരവധി തവണ വാണിജ്യ കപ്പലുകള്‍ പിടിച്ചെടുക്കുകയും അമേരിക്കയുടേയും ബ്രിട്ടന്റേയും യുദ്ധക്കപ്പലുകള്‍ക്ക് നേരെ മിസൈലാക്രമണം നടത്തുകയും ചെയ്തു. വാണിജ്യ കപ്പലുകളുടെ സംരക്ഷണാര്‍ഥമാണ് ഇന്ത്യന്‍ പടക്കപ്പലുകള്‍ ഇപ്പോള്‍ ചെങ്കടലിനോട് ചേര്‍ന്ന് തമ്പടിച്ചിരിക്കുന്നത്.
ജിബൂട്ടി, ഏദന്‍ കടലിടുക്ക്, സോമാലിയയുടെ  കിഴക്കന്‍ തീരം, അറബിക്കടലിന്റെ വടക്കുഭാഗം തുടങ്ങിയ സ്ഥലങ്ങളില്‍ തന്ത്രപ്രധാനമായ നാവികസേന വിന്യാസം നടത്തിയതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യ പന്ത്രണ്ട് യുദ്ധക്കപ്പലുകളാണ് ചെങ്കടലിന് സമീപം വിന്യസിച്ചിരിക്കുന്നത്.
സമുദ്രത്തില്‍ ഇന്ത്യ കൈവരിച്ചിരിക്കുന്ന ഈ കരുത്ത് അയല്‍ രാജ്യമായ ചൈന ആശങ്കയോടെയാണ് കാണുന്നതെന്ന് വിദേശകാര്യ നിരീക്ഷകര്‍ പറയുന്നു. തങ്ങളുടെ ദീര്‍ഘകാല സൈനിക താല്‍പര്യത്തിന് പ്രതികൂലമാണ് ഇന്ത്യയുടെ നടപടിയെന്ന് അവര്‍ കരുതുന്നത്രെ. ഇത്തരം വലിയ തരത്തിലുള്ള വിന്യാസം സമുദ്രമേഖലയില്‍ ഇന്ത്യക്ക് നടത്താനാകുമന്നത് ചൈനക്കുള്ള സന്ദേശം കൂടിയാണെന്ന് റിട്ട. വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവഌപറഞ്ഞു.

 

Latest News