Sorry, you need to enable JavaScript to visit this website.

നോട്ടീസ് നല്‍കാന്‍ ദല്‍ഹി മുഖ്യമന്ത്രിയുടെ ഓഫിസില്‍ ക്രൈംബ്രാഞ്ചെത്തി

ന്യൂദല്‍ഹി- ആം ആദ്മി പാര്‍ട്ടി എം. എല്‍. എമാര്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ബി. ജെ. പി നല്‍കിയ പരാതിയില്‍ ദല്‍ഹി മുഖ്യമന്ത്രിക്കെതിരെ നോട്ടീസുമായി ക്രൈംബ്രാഞ്ച്. ആരോപണത്തില്‍ നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച് സംഘം വെള്ളിയാഴ്ച വൈകിട്ട് കെജ്രിവാളിന്റെ വീട്ടിലെത്തിയെങ്കിലും നോട്ടീസ് കൈമാറാനാവാതെ മടങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 

എ. എ. പി എം. എല്‍. എമാരെ ബി. ജെ. പി പ്രലോഭിപ്പിച്ചെന്ന കെജ്രിവാളിന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബി. ജെ. പി പ്രതിനിധി സംഘം പൊലീസ് കമ്മീഷണറെ കണ്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചത്. 

ആരോപണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണമെന്ന് ബി. ജെ. പി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു. കെജ്രിവാള്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തി പാര്‍ട്ടി വിടാന്‍ ഏഴ് എം. എല്‍. എമാര്‍ക്ക് ബി. ജെ. പി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി ഡല്‍ഹി മന്ത്രി അതിഷി കഴിഞ്ഞയാഴ്ചയാണ് ആരോപിച്ചത്. പാര്‍ട്ടി എം. എല്‍. എമാരില്‍ ഒരാളുമായി ബന്ധപ്പെട്ടയാളുടെ റെക്കോര്‍ഡിംഗ് ലഭ്യമാണെന്നും അത് പിന്നീട് കാണിക്കുമെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

തന്റെ പാര്‍ട്ടിയിലെ ഏഴ് എം. എല്‍. എമാരെ ബി. ജെ. പി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കെജ്രിവാളും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അവകാശപ്പെട്ടു. ഡല്‍ഹി സര്‍ക്കാരിനെ താഴെയിറക്കിയതിന് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എം. എല്‍. എമാര്‍ക്ക് 25 കോടി രൂപയും ബി. ജെ. പി ടിക്കറ്റും വാഗ്ദാനം ചെയ്തതായും എ. എ. പി നേതാവ് ആരോപിച്ചു. ഏഴ് എ. എ. പി എം. എല്‍. എമാരും പാര്‍ട്ടി വിടാന്‍ വിസമ്മതിച്ചതായും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Latest News